കളമശ്ശേരിയിൽ ജുഡീഷ്യൽ സിറ്റിക്ക് 27 ഏക്കർ ഭൂമി

തിരുവനന്തപുരം: എച്ച്.എം.ടി ലിമിറ്റഡിന്റെ കൈവശമുള്ള 27 ഏക്കർ ഭൂമി ഏറ്റെടുത്ത് കളമശ്ശേരിയിൽ ജുഡീഷ്യൽ സിറ്റി സ്ഥാപിക്കുന്നതിന് ഇന്ന് ചേർന്ന മന്ത്രിസഭായോഗം തത്വത്തിൽ അനുമതി നൽകി. പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ പ്രാരംഭ നടപടികൾ ആരംഭിക്കുന്നതിനും കേന്ദ്ര സഹായം ലഭിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിനും ആഭ്യന്തര വകുപ്പിനെ ചുമതലപ്പെടുത്തി.

കേരള പൊതുസേവനാവകാശ ബില്‍ 2025 കരട് അംഗീകരിച്ചു. സംസ്ഥാനത്തെ സർവകലാശാല ആക്ടുകളില്‍ സിന്‍ഡിക്കേറ്റ് യോഗം ചേരുന്നതുമായി ബന്ധപ്പെട്ട് പുതിയ വ്യവസ്ഥ കൂട്ടിചേര്‍ക്കുന്നതിനുള്ള കരട് ബില്ലിനും മന്ത്രിസഭ അംഗീകാരം നൽകി. കെല്‍ട്രോണ്‍ സ്റ്റാഫ് പാറ്റേണ്‍ പരിഷ്ക്കരിക്കും.

തസ്തികകൾ അനുവദിച്ചു

കണ്ണൂർ അഞ്ചരക്കണ്ടി ഹയർസെക്കൻഡറി സ്കൂളിൽ 2022-23 അധ്യയന വർഷത്തിൽ 6 എച്ച് എസ് ടി തസ്തികയും, 2023-2024 അധ്യയന വർഷത്തിൽ ഒമ്പത് എച്ച് എസ് ടി തസ്തികയും ഒരു ജൂനിയർ ലാംഗ്വേജ് ഹിന്ദി, ഒരു ജൂനിയർ ലാംഗ്വേജ് അറബിക് തസ്തികകളും അനുവദിക്കും. മലബാര്‍ കാന്‍സര്‍ സെന്‍ററില്‍ രണ്ട് സയന്‍റിഫിക് ഓഫിസര്‍ (ന്യൂക്ലിയര്‍ മെഡിസിന്‍) തസ്തിക സൃഷ്ടിക്കും.

എറണാകുളം സെന്‍റ് തെരേസാസ് കോൺവന്‍റ് ഗേൾസ് എച്ച്.എസ്.എസ് ലെ എച്ച്.എസ്.എസ്.ടി-ജൂനിയർ (ഫ്രഞ്ച്) തസ്തിക എച്ച്.എസ്.എസ്.ടി (ഫ്രഞ്ച്) തസ്തിക ആയി ഉയർത്തും. പിണറായി എജുക്കേഷന്‍ ഹബില്‍ അനുവദിച്ച സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജിലെ ലൈബ്രേറിയന്‍ ഗ്രേഡ് IV തസ്തിക ഗ്രേഡ് III തസ്തികയാക്കി ഉയര്‍ത്തും.

ഭക്ഷ്യ കമ്മീഷന്‍ അംഗങ്ങള്‍

സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗങ്ങളെ നിയമിച്ചു. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം, 2013 ലെയും സംസ്ഥാന ഭക്ഷ്യ ഭദ്രതാ ചട്ടം, 2018 ലെയും വ്യവസ്ഥകൾക്കനുസൃതമായാണ് നിയമനം. അഡ്വ. കെ.എൻ. സുഗതൻ (പൊതു വിഭാഗം), രമേശൻ വി (പട്ടികജാതി വിഭാഗം), മുരുകേഷ് എം (പട്ടികവർഗ വിഭാഗം), ടി.കെ. ഷീല (ഷീല വിജയകുമാർ -വനിതാ വിഭാഗം) എന്നിവരെയാണ് നിയമിച്ചത്.

ശമ്പള പരിഷ്കരണം

ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിട്യൂട്ടുകളിലെ സര്‍ക്കാര്‍ അംഗീകാരമുള്ള തസ്തികകളിലെ ജീവനക്കാര്‍ക്ക് കൂടി 11-ാം ശമ്പള പരിഷ്ക്കരണ ഉത്തരവിന്‍റെ ആനുകൂല്യം ബാധകമാക്കും.

കെ സി സി പി ലിമിറ്റഡിലെ ജീവനക്കാരുടെയും തെഴിലാളികളുടെയും ശമ്പള പരിഷ്ക്കരണത്തിനുള്ള ദീര്‍ഘകാല കരാര്‍ 01/01/2017 പ്രാബല്യത്തില്‍ നടപ്പാക്കും. എംപ്ലോയറുടെ ഇപിഎഫ് വിഹിതത്തിന്‍റെ കാര്യത്തില്‍ നിലവിലുള്ള സ്ഥിതി തുടരും.

ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്സ് ലിമിറ്റഡിലെ മാനേജീരിയില്‍ വിഭാഗം ജീവനക്കാരുടെ 01/10/2013 മുതല്‍ അഞ്ച് വര്‍ഷത്തേക്കുള്ള ശമ്പള പരിഷ്ക്കരണം നടപ്പാക്കും.

ധനസഹായം

തെരുവുനായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി അഗ്നിമിത്രയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 3 ലക്ഷം രൂപ അനുവദിച്ചു.

സൂപ്പര്‍ വിഷന്‍ ചാര്‍ജ് ഒഴിവാക്കും

കേരളത്തില്‍ ബിഎസ്എന്‍എല്‍ മുഖേന നടപ്പാക്കുന്ന ഫോര്‍ ജി സാച്ചുറേഷന്‍ പദ്ധതിക്കായി ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ഈടാക്കി വരുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ് / സൂപ്പര്‍ വിഷന്‍ ചാര്‍ജ് ഇനത്തിലെ 36,61,424 രൂപ ഒഴിവാക്കി നല്‍കും.

ഇളവ്

ഫെഡറല്‍ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന്‍ എജുക്കേഷണല്‍ സൊസൈറ്റിക്ക് വിദ്യാഭ്യാസ വികസനത്തിനായി എറണാകുളം മുക്കന്നൂര്‍ വില്ലേജിലെ 33.11 ഏക്കര്‍ ഭൂമിയില്‍ ഭൂപരിധിയില്‍ അധികമുള്ള 18.11 ഏക്കറിന് ഭൂപരിഷ്ക്കരണ നിയമ പ്രകാരം ഇളവ് അനുവദിക്കും. ഒഴിവ് നല്‍കിയ ആവശ്യത്തിന് മാത്രമെ ഭൂമി ഉപയോഗിക്കാവു എന്ന വ്യവസ്ഥയോടെയാണിത്.

പുനര്‍നിയമനം

ജലസേചന വകുപ്പിലെ ഇന്‍റര്‍സ്റ്റേറ്റ് വാട്ടര്‍ വിങ്ങില്‍ ഉപദേഷ്ടാവായി കേരള സ്റ്റേറ്റ് ഇലക്ട്രിസ്റ്റി ബോര്‍ഡ് ലിമറ്റഡ് ചീഫ് എഞ്ചിനിയറായി വിരമിച്ച ജെയിംസ് വില്‍സണെ രണ്ട് വര്‍ഷത്തേക്ക് പുനര്‍നിയമിക്കും.

ടെണ്ടര്‍ അംഗീകരിച്ചു

കാസർകോട് ഗവ. മെഡിക്കൽ കോളജിലെ ഗേൾസ് ഹോസ്റ്റലിലെ എം.ഇ.പി വർക്കിന്‍റെയും ടീച്ചിംഗ് ക്വാർട്ടേഴ്സിലേയും സബ്സ്റ്റേഷനിലേയും സിവിൽ ജോലികളുടെ ക്വാട്ട് ചെയ്ത 7,29,19,206 രൂപയുടെ ടെണ്ടര്‍ അംഗീകരിച്ചു.

കുട്ടനാട് സമഗ്ര കുടിവെള്ള പദ്ധതി ഘട്ടം - II പാക്കേജ് 2 - തലവടി, എടത്വാ, വീയപുരം എന്നിവിടങ്ങളിലേക്കുള്ള ട്രാൻസ്മിഷൻ മെയിൻ 1A1 ൻ്റെ വിതരണവും, സ്ഥാപിക്കലും, തലവടി, എടത്വ എന്നിവിടങ്ങളിൽ ഉന്നതതല ജലസംഭരണിയുടെ നിർമ്മാണം, വീയപുരത്തും തലവടിയിലും നിലവിലുള്ള ഉന്നതതതല ജലസംഭരണികളുടെ നവീകരണം - ജനറൽ സിവിൽ വർക്ക്' എന്ന പ്രവൃത്തിയ്ക്ക് 23,78,86,926 രൂപയുടെ ടെണ്ടര്‍ അംഗീകരിച്ചു.

പഴയ ദേശീയപാത 66 ൽ ആൽത്തറമൂട് മുതൽ മേവറം വരെയുള്ള ബി.സി ഓവർലേ പ്രവൃത്തികൾക്ക് 2,07,26,650 രൂപയുടെ ടെണ്ടർ അംഗീകരിച്ചു.

Tags:    
News Summary - Kerala Cabinet Decision: 27 acres of land for judicial city in Kalamassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.