തിരുവനന്തപുരം: വിവാദങ്ങളും വെല്ലുവിളികളും അതിജീവിച്ചാണ് കേരള ബാങ്ക് യാഥാർഥ്യത്തിലേക്ക് നീങ്ങുന്നത്. റിസർവ് ബാങ്ക് മുന്നോട്ടുെവച്ച കർശന വ്യവസ്ഥകൾ പാലിച്ചും ചില കോണുകളിൽ നിന്നുയർന്ന എതിർപ്പും മറികടന്നാണ് സംസ്ഥാന സഹകരണ ബാങ്കും ജില്ല സഹകരണ ബാങ്കുകളും ലയിപ്പിച്ച് കേരളത്തിന് സ്വന്തം ബാങ്ക് വരുന്നത്. നേരത്തേ എസ്.ബി.ടി കേരളമുഖമുള്ള പൊതുമേഖല ബാങ്ക് ആയിരുന്നുവെങ്കിലും അത് എസ്.ബി.െഎയിൽ ലയിപ്പിക്കുകയായിരുന്നു.
അനുമതിക്ക് റിസർവ് ബാങ്കിന് സംസ്ഥാനം അപേക്ഷ നൽകിയെങ്കിലും നിരവധി സംശയങ്ങൾ ഉന്നയിക്കുകയും വിശദീകരണങ്ങൾ ആവശ്യപ്പെടുകയുമായിരുന്നു. സംസ്ഥാന സർക്കാർ ഇവക്കെല്ലാം മറുപടി നൽകി. ജില്ല ബാങ്കുകളുടെ ലയനമായിരുന്നു മുഖ്യവെല്ലുവിളി. യു.ഡി.എഫ് ഭരിക്കുന്ന കോട്ടയം, ഇടുക്കി, വയനാട്, മലപ്പുറം, എറണാകുളം എന്നീ അഞ്ച് ജില്ല ബാങ്കുകൾ ലയന നീക്കത്തെ ശക്തമായി എതിർത്തു. ലയനത്തിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണമെന്ന വ്യവസ്ഥ മറികടക്കാൻ ഒാർഡിനൻസും പിന്നീട് നിയമനിർമാണവും വന്നു.
സംസ്ഥാന സഹകരണസംഘം ആക്ടിലെ 14ാം വകുപ്പ് പ്രകാരം രണ്ടോ അതിലധികമോ സഹകരണ സംഘങ്ങൾ കൂട്ടിച്ചേർക്കാനും ആസ്തിയും ബാധ്യതകളും കൈമാറ്റം ചെയ്യാനും അംഗങ്ങളുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം. മൂന്നിൽ രണ്ട് ഭൂരിപക്ഷം എന്ന വ്യവസ്ഥ കേവല ഭൂരിപക്ഷം എന്നാക്കി ഭേദഗതി ചെയ്ത് ഓർഡിനൻസ് ഇറക്കി. ഈ ഓർഡിനൻസിലെ വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ബില്ലും പിന്നീട് പാസാക്കി. ഇതോടെ മലപ്പുറം ഒഴികെ എല്ലാ ജില്ല ബാങ്കുകളും ലയനം അംഗീകരിച്ചു.
മലപ്പുറത്ത് രണ്ടുതവണ യോഗം ചേർന്നുവെങ്കിലും ലയനത്തെ തള്ളി. ലയനവുമായി ബന്ധപ്പെട്ട് ഹൈകോടതിയിലും കേസ് നിലവിലുണ്ട്. അതിന് വിധേയമായാണ് റിസർവ് ബാങ്കിെൻറ അംഗീകാരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.