നിയമസഭ കൈയാങ്കളി കേസ്: തുടരന്വേഷണം ആവശ്യപ്പെട്ട് മുൻ വനിത എം.എൽ.എമാരുടെ ഹരജി

തിരുവനന്തപുരം: മുൻ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് മുൻ വനിത എം.എൽ.എമാർ. ബിജിമോൾ, ഗീതാ ഗോപി എന്നിവരാണ് ഹരജിയുമായി കോടതിയെ സമീപിച്ചത്. ഹരജി ഫയലിൽ സ്വീകരിച്ച കോടതി ഇതിന്‍റെ നിയമസാധുതയെക്കുറിച്ച് ഈ മാസം 29ന് വാദം പരിഗണിക്കും. വിചാരണത്തീയതി തീരുമാനിക്കാൻ കേസ് കോടതി മാറ്റിയ സാഹചര്യത്തിലാണ് ഹരജിയെന്നത് ശ്രദ്ധേയമാണ്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

ഇരുവർക്കും നിയമസഭ കൈയാങ്കളിക്കിടെ പരിക്കേറ്റിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മ്യൂസിയം പൊലീസിൽ പരാതിയും നൽകി. എന്നാൽ, പൊലീസ് അന്വേഷണം നടത്തിയില്ലെന്നാണ് ഹരജിയിലെ ആരോപണം. തങ്ങൾക്ക് പരിക്കേറ്റതിന്‍റെ തെളിവാണ് അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിലുള്ള വൂണ്ട് സർട്ടിഫിക്കറ്റ്. എന്നിട്ടും പൊലീസ് മൊഴി രേഖപ്പെടുത്തുകയോ സാക്ഷിയായി പരിഗണിക്കുകയോ ചെയ്തില്ലെന്ന് ഹരജിയിൽ പറയുന്നു. ഇക്കാരണത്താലാണ് തുടരന്വേഷണം ആവശ്യപ്പെടുന്നത്.

മന്ത്രി ശിവൻകുട്ടി, ഇടതുനേതാക്കളായ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ. സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ. എല്ലാവരും നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദേശിച്ചിരുന്നു. വ്യാഴാഴ്ച കേസ് പരിഗണിച്ചപ്പോൾ മുഴുവൻ പ്രതികളുടെയും അഭിഭാഷകർ ഹാജരായി. 2015 മാർച്ച് 13ന് ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നാണ് കേസ്.

Tags:    
News Summary - Kerala assembly ruckus case: Petition of former women MLAs demanding further investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.