കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ ലീഗിന്റെ മികച്ച സ്ഥാനാർഥി പട്ടികയാണ് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചതെന്ന് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ എം.കെ. മുനീർ. യുവാക്കളുടെ ഒരു നീണ്ട നിര തന്നെ ഈ പട്ടികയിൽ ഉണ്ട്. പരിചയസമ്പന്നൻ എന്നുള്ള നിലയിൽ അതിനെ നയിക്കുന്നത് പികെ കുഞ്ഞാലിക്കുട്ടി സാഹിബാണ്.
വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ള ആളുകൾ, കഴിഞ്ഞ നിയമസഭയിൽ നന്നായി പെർഫോം ചെയ്ത ആളുകൾ എല്ലാവരും ഉൾക്കൊള്ളുന്ന നല്ല ലിസ്റ്റ് ആണ് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചത് -അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘മത്സരിക്കുമെന്നും മത്സരിക്കില്ല എന്നും പറഞ്ഞ് വാർത്തകൾ വന്നപ്പോഴൊക്കെ അത് തീരുമാനിക്കാനുള്ള പൂർണ്ണ അവകാശം പാർട്ടിക്കുള്ളതാണ് എന്നാണ് ഞാൻ പറഞ്ഞുകൊണ്ടിരുന്നത്. മത്സരിക്കാനും മത്സരിക്കാതിരിക്കാനും പാർട്ടിക്ക് പറയാം. എന്തായാലും അത് സ്വീകരിക്കാൻ ബാധ്യസ്ഥനായ ഒരാളാണ് ഞാൻ എന്ന് അന്നേ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ തീരുമാനത്തെ സർവ്വാത്മനാ സ്വാഗതം ചെയ്യുന്നു.
രാഷ്ട്രീയത്തിന് വിവിധ തുറകളുണ്ട്. അതിൽ ഒന്നു മാത്രമാണ് പാർലമെന്ററി രാഷ്ട്രീയം. ഏകദേശം 30 വർഷമായി ഞാൻ നിയമസഭയ്ക്കകത്തുണ്ട്. രണ്ടു തവണ മന്ത്രിയായിട്ടുണ്ട്. പാർട്ടി എനിക്ക് തന്ന അംഗീകാരമാണത്. അതിന് ഞാൻ വളരെ നന്ദിയുള്ളവനാണ്.
എന്നെക്കാൾ അർഹതയുള്ള എത്രയോ ആളുകൾ ഉള്ളപ്പോഴാണ് എനിക്ക് അന്ന് ഈ സ്ഥാനങ്ങൾ തന്നത്. യുവാവായിരിക്കെ 29ാമത്തെ വയസ്സിലാണ് ഞാൻ കോഴിക്കോട് രണ്ടാം മണ്ഡലത്തിൽ നിന്ന് മത്സരിച്ചത്. പുതിയ ആളുകൾ വരുമ്പോൾ നമ്മൾ അവർക്ക് അവസരം നിഷേധിക്കാൻ പാടില്ലല്ലോ. തലമുറകൾ തലമുറകൾ ഇങ്ങനെ കൈമാറി പോകേണ്ടതാണ് രാഷ്ട്രീയം. പകരം വരുന്നത് ഫൈസൽ ബാബു ആണ്. ദേശീയ രാഷ്ട്രീയത്തിൽ വെട്ടി തിളങ്ങിയിട്ടുള്ള ആളാണ് അദ്ദേഹം. ആ നിലക്ക് കോഴിക്കോട് സൗത്ത് മണ്ഡലം അദ്ദേഹത്തിന് പ്രാപ്തമായ മണ്ഡലമാണ്. അവിടെ മൂന്നു തവണ മത്സരിച്ച് ജയിച്ച ആൾ എന്ന നിലക്ക് ഫൈസൽ ബാബുവിനെ ജയിപ്പിക്കേണ്ട ഉത്തരവാദിത്വം കൂടി എനിക്കുണ്ട്. ഫാത്തിമ തഹ്‍ലിയ ഒക്കെ പുതിയ തലമുറയുടെ പ്രതിനിധിയാണ്. അവർ കോഴിക്കോട് സൗത്തിന്റെ ഭാഗമായ കുറ്റിച്ചിറ ഡിവിഷന്റെ പ്രതിനിധി കൂടിയാണ്. അവർക്കും ഇവിടെ കുറെ കാര്യങ്ങൾ ചെയ്യാനുണ്ട്.
ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടി കാണിച്ച് തനിക്കെതിരെ നടന്ന സൈബർ ആക്രമണങ്ങൾ പാർട്ടി തീരുമാനത്തെ സ്വാധീനിച്ചിട്ടില്ല. എനിക്ക് എതിരെ മാത്രമല്ല, വി.ഡി സതീശനടക്കം ഒരുവിധം എല്ലാ ആളുകൾക്കെതിരെയും സൈബർ ആക്രമണം നടക്കുന്നുണ്ട്. അതൊന്നും ഞാൻ ഗൗരവമായിട്ട് കാണുന്നില്ല. കാരണം സൈബർ ഇടങ്ങളിലുള്ളവർ മുഖമില്ലാത്തവരാണ്. എന്റെ രാഷ്ട്രീയ പ്രവർത്തനത്തെ സമൂഹം എങ്ങനെ വിലയിരുത്തുന്നു, എന്റെ പാർട്ടി എങ്ങനെ വിലയിരുത്തുന്നു എന്ന് മാത്രമേ ഞാൻ നോക്കിയിട്ടുള്ളൂ. ആ കാര്യത്തിൽ എന്നും പാർട്ടി അനുകൂലമാണ്. എന്റെ പ്രവർത്തനങ്ങൾ മോശമാണെന്ന് സമൂഹം ഒരിക്കലും പറഞ്ഞിട്ടില്ല. ഞാൻ മന്ത്രിയായിരുന്ന കാലഘട്ടത്തിൽ ചെയ്ത പ്രവർത്തികൾ അപമാനകരമായിരുന്നു എന്ന് പറയിപ്പിക്കുന്ന ഒരു സ്ഥിതിവിശേഷം ഞാൻ ഉണ്ടാക്കിയിട്ടുമില്ല. പ്രചാരണ രംഗത്ത് എന്നാൽ കഴിയുന്ന രീതിയിൽ ഞാൻ സജീവമായിട്ടുണ്ടാകും -അദ്ദേഹം പറഞ്ഞു.
കല്ലട്ര മാഹിൻ ഹാജി -കാസർകോട്
എ.കെ.എം. അഷ്റഫ് -മഞ്ചേശ്വരം
കാസിം കൂടരഞ്ഞി -തിരുവമ്പാടി
കരീം ചേലേരി -അഴീക്കോട്
കുറുക്കോളി മൊയ്തീൻ -തിരൂർ
അഡ്വ. ഫൈസൽ ബാബു- കോഴിക്കോട് സൗത്ത്
പി.കെ കുഞ്ഞാലിക്കുട്ടി- മലപ്പുറം
കെ.എം. ഷാജി- വേങ്ങര,
ഫാത്തിമ തഹ്ലിയ- പേരാമ്പ്ര,
ജയന്തി രാജൻ- കൂത്തുപറമ്പ്
കൊടുവള്ളി- പി.കെ ഫിറോസ്
എം.എ റസാഖ്- കുന്ദമംഗലം
പാറക്കൽ അബ്ദുല്ല- കുറ്റ്യാടി
ടി.പി അഷ്റഫലി - കൊണ്ടോട്ടി
പി.കെ ബഷീർ - ഏറനാട്,
എൻ.എം ഷംസുദ്ദീൻ - മണ്ണാർക്കാട്
ആബിദ് ഹുസൈൻ തങ്ങൾ- കോട്ടക്കൽ
പി.എം.എ. സമീർ- തിരൂരങ്ങാടി
എം. റഹ്മത്തുല്ല - മഞ്ചേരി
തിരുവമ്പാടി- കാസിം കൂടരഞ്ഞി
വള്ളിക്കുന്ന് -ടി.വി ഇബ്രാഹീം
പി.കെ. നവാസ്- താനൂർ
നജീബ് കാന്തപുരം- പെരിന്തൽമണ്ണ
സി.എച്ച്. റഷീദ്- ഗുരുവാർ
വി.ഇ. അബ്ദുൽ ഗഫൂർ കളമശ്ശേരി
മഞ്ഞളാംകുഴി അലി- മങ്കട
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.