കൊച്ചി: ഛത്തിസ്ഗഢിൽ രണ്ട് സന്യാസിനിമാർ അതിക്രമങ്ങൾക്കിരയായതിന് പിന്നാലെ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഒഡിഷയിൽ വൈദികരും സന്യസ്തരും ഉൾപ്പെടുന്ന സംഘം ആൾക്കൂട്ട അക്രമത്തിന് ഇരയായ സംഭവം ആശങ്കാജനകവും അങ്ങേയറ്റം അപലപനീയവുമാണെന്ന് കെ.സി.ബി.സി ജാഗ്രത കമീഷൻ. ഇരുസംഭവങ്ങൾക്കും പിന്നിൽ സംഘ്പരിവാർ സംഘടനയായ ബജ്‌രംഗ് ദൾ ആണെന്ന റിപ്പോർട്ട് നടുക്കമുളവാക്കുന്നതാണെന്നും കെ.സി.ബി.സി ജാഗ്രത കമീഷൻ സെക്രട്ടറി ഫാ. ഡോ. മൈക്കിൾ പുളിക്കൽ വ്യക്തമാക്കി.
ക്രൈസ്തവ സമൂഹത്തിനെതിരെ തീവ്രനിലപാടുകളുള്ള ചില മതസംഘടനകളുടെ നേതൃത്വത്തിൽ വ്യാപകമായി നടന്നുവരുന്ന വിദ്വേഷ പ്രചാരണങ്ങളാണ് ഇത്തരം അക്രമസംഭവങ്ങളിലേക്ക് നയിക്കുന്നതെന്ന് നിരവധി അനുഭവങ്ങളിൽ നിന്ന് വ്യക്തമാണ്. ഇത്തരം സംഘടനകളുടെ നേതൃത്വത്തിലുള്ള വിദ്വേഷ പ്രചാരണങ്ങളും വ്യാജ ആരോപണങ്ങളും കേരളത്തിലും സമീപ ദിവസങ്ങളിലായി വ്യാപകമായി പ്രകടമാണ്. കടുത്ത വർഗീയ ധ്രുവീകരണത്തിന് വഴിയൊരുക്കുന്ന ഇത്തരം വ്യാജപ്രചാരണങ്ങൾ നിയന്ത്രിക്കപ്പെടേണ്ടതുണ്ട്.
ഇന്ത്യൻ ഭരണഘടന എല്ലാ പൗരന്മാർക്കും മതസ്വാതന്ത്ര്യത്തിനും സുരക്ഷക്കും അവകാശം നൽകുന്നുണ്ട്. എന്നാൽ, നിലവിലെ സാഹചര്യങ്ങൾ ഈ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നില്ലെന്ന് വ്യക്തമാക്കുന്നു. ഭയരഹിതമായി ജീവിക്കാനും പൗരന്മാരുടെ മതപരമായ അവകാശങ്ങൾ സംരക്ഷിക്കാനും സർക്കാരും നിയമ സംവിധാനങ്ങളും ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ജാഗ്രത കമീഷൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.