കണ്ണൂർ: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉള്‍പ്പെടേണ്ട എല്ലാവരിലേക്കും അന്വേഷണം എത്തണമെന്നും തന്ത്രിയില്‍ ചാരി മന്ത്രിയെ രക്ഷപ്പെടുത്തുന്ന സാഹചര്യം ഉണ്ടാകരുതെന്ന് എസ്.ഐ.ടി ശ്രദ്ധിക്കണമെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്വേഷണത്തിന്റെ ഗതിവിഗതികൾ നിയന്ത്രിക്കുന്നതിൽ സർക്കാറിന് താൽപര്യമുണ്ടായിരുന്നു. ഹൈകോടതി ഇടപെടലുണ്ടായതിനാൽ അത് നടന്നില്ല. ഇനിയും അന്വേഷണം പലരിലേക്കും എത്തേണ്ടതുണ്ട്. നിയമം നിയമത്തിന്റെ വഴിക്കുപോകണം. എസ്.ഐ.ടിയെ കൂച്ചുവിലങ്ങ് ഇടാനുള്ള ശ്രമമുണ്ട്. പൊലീസ് അന്വേഷണത്തിലും കോടതിയുടെ നീരക്ഷണത്തിലും ഉള്ള കേസായതിനാല്‍ തന്ത്രിയെ കുടുക്കിയതെന്ന വാദത്തില്‍ മറുപടി പറയാനില്ല. പക്ഷെ, അന്വേഷണം ആരെയെങ്കിലും ബലിയാടാക്കി യഥാർഥ പ്രതികളെ രക്ഷപ്പെടുത്താനുള്ളതാവരുത്.
അയ്യപ്പന്റെ സ്വർണം മോഷ്ടിച്ചവരെ രണ്ടു കക്ഷത്തുംവെച്ച് സംരക്ഷിച്ച ശേഷമാണ് അഴിമതിക്കെതിരെ മുഖ്യമന്ത്രി ചാരിത്ര്യപ്രസംഗം നടത്തുന്നത്. ഇതുവരെ രംഗത്തില്ലാതിരുന്ന ബി.ജെ.പി ഇപ്പോഴാണ് ആരോപണങ്ങളുമായി രംഗത്ത് എത്തിയത്. ശബരിമല സ്വർണക്കൊള്ളയില്‍ തുടക്കം മുതല്‍ ഇതുവരെ ബി.ജെ.പി മൗനത്തിലായിരുന്നു. അത് ആരെ സഹായിക്കാനായിരുന്നു?. ഭാഷയുടെ പേരില്‍ യുദ്ധം ഉണ്ടാകാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ലെന്നും ഏത് ഭാഷ സംസാരിക്കണമെന്നത് അവരവരുടെ ഇഷ്ടമാണെന്നും അത് അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്നും ഭാഷ ബില്ലുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി കെസി. വേണുഗോപാല്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.