കണ്ണൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി നിര്‍വാഹക സമിതി അംഗവുമായ കെ.സി. കടമ്പൂരാന്‍ (76) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ 10ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖബാധിതനായി രണ്ടുമാസമായി ചികിത്സയിലായിരുന്നു. മൃതദേഹം ചൊവ്വാഴ്ച രാവിലെ 11.30ന് മഹാത്മ മന്ദിരത്തില്‍ പൊതുദര്‍ശനത്തിനുവെച്ചശേഷം 12.30ഓടെ പയ്യാമ്പലത്ത് സംസ്കരിക്കും.
12ാം വയസ്സില്‍ ബാലസംഘത്തിലൂടെയാണ് പൊതുരംഗത്ത് പ്രവര്‍ത്തനം തുടങ്ങുന്നത്. പിന്നീട് കോണ്‍ഗ്രസ് പ്രവര്‍ത്തകനായി. 1957ല്‍ കടമ്പൂര്‍ മണ്ഡലം കോണ്‍ഗ്രസ്് സെക്രട്ടറിയായി. 1960-62 കാലഘട്ടത്തില്‍ മാതൃഭൂമി പത്രത്തിന്‍െറ കടമ്പൂര്‍ മേഖല പ്രാദേശിക ലേഖകനായി. പി.വി.കെ. നെടുങ്ങാടിയുടെ കീഴില്‍ സുദര്‍ശനം, ദേശമിത്രം പത്രങ്ങളുടെ ലേഖകനുമായിരുന്നു.
1962ല്‍ സൈന്യത്തില്‍ ചേര്‍ന്നു. 1991ല്‍ ക്യാപ്റ്റനായാണ് വിരമിച്ചത്. കണ്ണൂര്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിയും (1991-2001), കെ.പി.സി.സി സെക്രട്ടറിയു(2001-2005)മായിരുന്നു. 2005ല്‍ കെ.കരുണാകരനോടൊപ്പം ഡി.ഐ.സിയില്‍. ഡി.ഐ.സി കണ്ണൂര്‍ ജില്ല പ്രസിഡന്‍റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചു. 2007ല്‍ കോണ്‍ഗ്രസില്‍ തിരിച്ചത്തെി. 2007 മുതല്‍ കെ.പി.സി.സി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമായി.
1996ല്‍ തലശ്ശേരിയില്‍നിന്നും 2006ല്‍ എടക്കാടുനിന്നും നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. മികച്ച വോളിബാള്‍ കളിക്കാരനുമാണ് കടമ്പൂരാന്‍. ഭാര്യ: പത്മിനി ടീച്ചര്‍. മകള്‍: അനുശ്രീ. സഹോദരങ്ങള്‍: പ്രഭാകരന്‍ (റിട്ട. ജയില്‍ വാര്‍ഡന്‍), പുരുഷോത്തമന്‍ (ബഹ്റൈന്‍), ഗംഗാധരന്‍ (തലശ്ശേരി), രാമകൃഷ്ണന്‍, ഓമന, ലക്ഷ്മി, ശാന്ത, പരേതനായ നാരായണന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.