മുടി വരുമോ... മുടിയാത്; പരിഭവങ്ങളും അനുഭവങ്ങളുമായി കഷണ്ടിക്കാരുടെ സംഗമം

മലപ്പുറം: ‘ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ ബുദ്ധിയുള്ള തലകൾ മുടിവെച്ച് മറച്ചില്ല...’ കഷണ്ടിക്കാരായവർ വെറുതെ പറയുന്നതല്ല. ചൂണ്ടിക്കാണിക്കാൻ പ്രമുഖർ ധാരാളമുണ്ട്. ഗാന്ധിജി, മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്, നടന്മാരായ രജനീകാന്ത്്്, ഫഹദ് ഫാസിൽ... പട്ടിക അങ്ങനെ നീളുന്നു. പ്രമുഖരല്ലെങ്കിലും കഷണ്ടിയെ സ്നേഹിക്കുന്ന നൂറോളം പേ ർ ഞായറാഴ്ച മലപ്പുറത്ത് ഒത്തൊരുമിച്ചു. സന്തോഷങ്ങളും ആവലാതികളും വിഷമങ്ങളും പങ്കുവെച്ചു.

കഷണ്ടി ഒരു വൈകല്യമോ ശാരീരിക പോരായ്മയോ അല്ലെന്ന് എത്ര പറഞ്ഞാലും അപകർഷബോധം അറിയാതെ തികട്ടിവരുമെന്ന് ചിലർ. വില്ലനായും ഗുണ്ടയായും സിനിമകളിൽ ചിത്രീകരിച്ച് നെഗറ്റിവ് ഇമേജ് സൃഷ്ടിച്ചെന്ന് മറ്റു ചിലർക്ക് പരാതി. വിവാഹം മുടങ്ങാനും കഷണ്ടി വില്ലനായി. ദൈവം സമ്മാനിച്ച നല്ല തലയെ വിഗ് വെച്ച് മറയ്ക്കാൻ നോക്കിയാൽ ചൂഷകരും രംഗത്ത് സജീവം. 25,000 മുതൽ ലക്ഷങ്ങളാണ് ഈടാക്കുന്നത്. മുടി കിളിർക്കാൻ മരുന്നുകൾക്കാണെങ്കിൽ ചെലവഴിക്കുന്നത് മാസം 500 മുതൽ 5000 വരെ. ഇന്ന് വരും നാളെ വരുമെന്ന വാഗ്ദാനം മാത്രം. വെളുക്കുന്നതോ കമ്പനികളുടെ പോക്കറ്റുകൾ.

പരാതികൾക്കും പരിഭവങ്ങൾക്കും ഇനി മാർഗം ഒന്നുമാത്രം. കിട്ടിയ വരദാനത്തെ അഭിമാനമായി കൊണ്ടുനടക്കുക. യുവാക്കളിൽ ആത്മവിശ്വാസം വളർത്താനും അപകർഷബോധം ഇല്ലാതാക്കാനുമാണ് കഷണ്ടിക്കാർ സംഗമിച്ചത്. പരിഹസിക്കുന്നവരോടും കുറ്റപ്പെടുത്തുന്നവരോടും കൂട്ടായ്മക്ക് പറയാനുള്ളത് ഒന്നുമാത്രം, ‘ഞങ്ങൾക്ക് അൽപം മുടിയേ പോയിട്ടുള്ളൂ... മനസ്സ് നരച്ചിട്ടില്ല’. സംസ്ഥാന സമിതി രൂപവത്കരിച്ച് സംഗമം നടത്താനും കൊച്ചിയിൽ 1000 പേരെ ഉൾപ്പെടുത്തി കൂട്ടയോട്ടം സംഘടിപ്പിക്കാനും തീരുമാനിച്ചു. എം.ആർ ഗ്രൂപ് ചെയർമാൻ ടി.വി. മുസ്തഫ ഉദ്ഘാടനം ചെയ്തു. ട്രെയിനർ ബഷീർ മാസ്റ്റർ, സമിതി ചെയർമാൻ മുനീർ ബുഖാരി, കൺവീനർ എൻ.പി. റഷീദ്, ട്രഷറർ ഷക്കീർ വേങ്ങര എന്നിവർ സംസാരിച്ചു.

Tags:    
News Summary - kashandi sangamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-26 02:35 GMT