കാസർകോട്: കെ.എസ്.ആർ.ടി.സിയുടെ കാസർകോെട്ട ജില്ല ആസ്ഥാന കാര്യാലയം കാഞ്ഞങ്ങാട്ട് മാറ്റാൻ നീക്കം. ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള കെട്ടിടങ്ങൾ വാണിജ്യ ആവശ്യങ്ങൾക്ക് വിട്ടുകൊടുത്ത് ഓഫിസും ജീവനക്കാരെയും കാഞ്ഞങ്ങാട് നഗരത്തിൽനിന്ന് വളരെ അകലെയുള്ള ചെമ്മട്ടംവയലിലെ സബ് ഡിപ്പോയിലേക്ക് മാറ്റാനാണ് തിരക്കിട്ട ശ്രമം. ജീവനക്കാരുടെയും പൊതുജനങ്ങളുടെയും എതിർപ്പ് മറികടക്കാൻ അതീവ രഹസ്യമായാണ് നീക്കങ്ങൾ പുരോഗമിക്കുന്നത്.സംസ്ഥാനത്തെ ഒരിടത്തുമില്ലാത്ത പരിഷ്കാരമാണ് ജില്ലയിൽ നടത്തുന്നതെന്നാണ് ആക്ഷേപം. ജില്ല ആസ്ഥാനത്തെ ഡിപ്പോ കിലോമീറ്ററുകൾ ദൂരെയുള്ള ഗ്രാമത്തിലേക്ക് മാറ്റുന്ന പതിവ് എവിടെയുമില്ല. അന്തർ സംസ്ഥാന ടെർമിനൽ കൂടിയാണ് കാസർകോട് ഡിപ്പോ എന്നിരിക്കെയാണ് തലതിരിഞ്ഞ പരിഷ്കാരം.
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനെന്ന പേരിലാണ് ബസ് സ്റ്റാൻഡ് കെട്ടിടം വാണിജ്യ ആവശ്യങ്ങൾക്ക് വിട്ടുകൊടുക്കുന്നത്. ബസ് സർവിസിനുപുറമെ മറ്റ് ധനാഗമ മാർഗങ്ങൾ തേടാൻ കെ.എസ്.ആർ.ടി.സി മാനേജ്മെൻറ് തത്ത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. പക്ഷേ, ജില്ല ആസ്ഥാനത്തെ കെട്ടിടവും ഓഫിസും പൂർണമായി ഒഴിവാക്കുന്നത് ഭാവിയിൽ ഡിപ്പോയെത്തന്നെ പ്രതികൂലമായി ബാധിക്കുമെന്നാണ് ആശങ്ക. മംഗളൂരു, പുത്തൂർ, സുള്ള്യ തുടങ്ങി ഒട്ടേറെ അന്തർ സംസ്ഥാന ബസുകൾ സർവിസ് നടത്തുന്നത് കാസർകോട് ഡിപ്പോ കേന്ദ്രീകരിച്ചാണ്. കർണാടക-കേരള ട്രാൻസ്പോർട്ട് ബസുകൾ മണിക്കൂറുകൾ ഇടവിട്ടാണ് അന്തർ സംസ്ഥാന സർവിസ് നടത്തുന്നത്.
92 ബസുകളാണ് കാസർകോട് ഡിപ്പോയിൽനിന്ന് സർവിസ് നടത്തുന്നത്. 475 ജീവനക്കാരാണ് ഡിപ്പോക്ക് കീഴിലുള്ളത്. ഇത്രയും ജീവനക്കാരുടെ സർവിസ് സംബന്ധമായ എല്ലാ കാര്യങ്ങൾക്കും കാഞ്ഞങ്ങാടിനെയാവും ആശ്രയിക്കേണ്ടിവരുക. കലക്ടറേറ്റിൽ മാസത്തിൽ നടക്കുന്ന യോഗത്തിലും കെ.എസ്.ആർ.ടി.സി അധികൃതർക്ക് പങ്കെടുക്കേണ്ടതുണ്ട്. ഓഫിസ് മാറ്റത്തോടെ ഇതെല്ലാം ഏറെ പ്രയാസമുണ്ടാക്കും. വാണിജ്യ ആവശ്യങ്ങൾ മുൻനിർത്തി നിർമിച്ച കെട്ടിടങ്ങളിലെ മിക്ക മുറികളും നിലവിൽതന്നെ ഒഴിഞ്ഞുകിടക്കുകയാണ്. ഉയർന്ന വാടക കാരണമാണ് ആവശ്യക്കാർ വരാത്തതെന്നാണ് പരാതി.
ഓഫിസ് മാറ്റം ഉപേക്ഷിക്കണം -എം.എൽ.എ
കാസർകോട്: കെ.എസ്.ആർ.ടി.സി ഹെഡ് ക്വാർട്ടേഴ്സ് ഓഫിസ് കാസർകോട്ടുനിന്ന് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥർക്കും വിദ്യാർഥികൾക്കും ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന യാത്രക്കാർക്കും സൗകര്യപ്രദമാണ് ഇപ്പോഴത്തെ ഓഫിസ്. യുക്തി സഹമല്ലാത്ത നിലപാടിൽനിന്ന് അധികൃതർ പിന്മാറിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വകുപ്പ് മന്ത്രിക്കും കെ.എസ്.ആർ.ടി.സി എം.ഡിക്കും നിവേദനം നൽകിയതായി എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.