മഞ്ചേശ്വരം താലൂക്ക് ഓഫിസിൽ തീർപ്പാക്കാതെ കിടക്കുന്ന ഭൂമിസംബന്ധമായ ഫയലുകൾ
കാസർകോട്: ഭൂമി തരംമാറ്റത്തിനായി ജില്ലയിൽ പതിനായിരത്തോളം അപേക്ഷകൾ വിവിധ റവന്യൂ ഡിവിഷൻ ഓഫിസുകളിൽ കെട്ടിക്കിടക്കുമ്പോൾ മഞ്ചേശ്വരം താലൂക്കിൽ മാത്രം ആയിരത്തിലേറെ അപേക്ഷകളാണ് പരിഹാരമാകാതെ കിടക്കുന്നത്. ഇതിലേറെയും കോയിപ്പാടി, മംഗൽപാടി ഗ്രൂപ് വില്ലേജുകളിലെ അപേക്ഷകളാണ്.
ഇതിൽതന്നെ രണ്ടും മൂന്നും വർഷങ്ങൾ പഴക്കമുള്ള അപേക്ഷകളുമുണ്ട്.സംസ്ഥാനത്തെ രണ്ടാം പിണറായി സർക്കാറിന്റെ നാലുവർഷംകൊണ്ട് വിവിധ പേരുകളിലായി മൂന്നോളം പരാതി പരിഹാര അദാലത്തുകൾ സംഘടിപ്പിച്ചിട്ടും ഭൂമിസംബന്ധമായ ഫയലുകളൊന്നും നീങ്ങിയില്ല. ഇപ്പോഴും ഫയൽ തീർപ്പാക്കൽ അദാലത്തുകൾ നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.ഇതിനു പുറമെയാണ് നേരത്തേ കലക്ടർ വില്ലേജ് ഓഫിസുകൾ സന്ദർശിച്ച് പരാതികൾ തീർപ്പാക്കാനും പോരായ്മകൾ പരിഹരിക്കാനും ശ്രമം നടത്തിയത്. ഇവിടെയും ഭൂമിസംബന്ധമായ ഫയലുകൾക്ക് പരിഹാരം കാണാൻ സാധിച്ചില്ല.
ഓരോ വില്ലേജ് ഓഫിസിലുമുള്ള ജീവനക്കാരുടെ ഒഴിവു നികത്താൻ സാമ്പത്തികപ്രതിസന്ധിക്കിടയിൽ സർക്കാറിന് ഈ വിഷയത്തിൽ താൽപര്യക്കുറവുമുണ്ടായി. ഉള്ള ജീവനക്കാരെവെച്ച് ഇത്രയുമധികം ഫയലുകളിൽ തീർപ്പുണ്ടാക്കാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞതുമില്ല. ജില്ലയിലെ എല്ലാ റവന്യൂ ഓഫിസുകളിലും അധിക ജോലിഭാരംകൊണ്ട് വീർപ്പുമുട്ടുകയാണ് ജീവനക്കാർ.
ഇതിനിടയിൽ ജോലിഭാരം കൊണ്ട് പലരും സ്ഥലംമാറ്റത്തിന് അപേക്ഷ നൽകി കാത്തിരിക്കുന്നുമുണ്ട്. ഇതിനിടയിലാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ജോലികൾക്കുവേണ്ടി ജീവനക്കാരെ കലക്ടറേറ്റിലേക്ക് പറഞ്ഞയക്കുന്നതും. ഭൂമി തരംമാറ്റ അപേക്ഷകൾ നാൾക്കുനാൾ ഓഫിസുകളിൽ കുന്നുകൂടുകയാണ്. ‘ഓരോ ഫയലും ഒരു ജീവിതമാണെന്ന്’സർക്കാർ പറയുന്നുണ്ടെങ്കിലും അതിന് പരിഹാരം കാണാനും വേഗത്തിലാക്കാനും ആത്മാർഥമായ നടപടികൾ ഉണ്ടാകുന്നില്ല.
കടംകൊണ്ട് പൊറുതിമുട്ടുന്ന പാവപ്പെട്ടവർ വീടും പറമ്പും വിൽക്കാനും മക്കളുടെ പഠനത്തിനും വിവാഹത്തിനും വായ്പയെടുക്കാനും ബാങ്ക് ലോണിന്റെ പേരിൽ ജപ്തിനടപടികളിൽനിന്ന് ഒഴിവായിക്കിട്ടാനും വേണ്ടിയാണ് തങ്ങളുടെ ഭൂമി തരംമാറ്റത്തിന് അപേക്ഷ നൽകുന്നത്.
ഈ അപേക്ഷകളിലാണ് വലിയ കാലതാമസം നേരിടുന്നത്. പോക്കുവരവ് നടപടികൾ പൂർത്തിയാകാത്ത ഭൂമിക്ക് റവന്യൂ അധികൃതർ നികുതി സ്വീകരിക്കുന്നുമില്ല. ഇത് അപേക്ഷകർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് പരാതി.ആയിരത്തോളം ജീവനക്കാരെ പുനർവിന്യസിപ്പിച്ച് എല്ലാ അപേക്ഷകളും തീർപ്പാക്കുകയായിരുന്നു സർക്കാർ ലക്ഷ്യമിട്ടത്. ഇതിന്റെ പദ്ധതി ചെലവ് 50 കോടി രൂപ ധനവകുപ്പ് അംഗീകരിക്കാത്തതാണ് പദ്ധതി പിന്നീട് നടക്കാതെ പോയത്. ക്ലർക്കുമാർ, ഡേറ്റ എൻട്രി ഓപറേറ്റർമാർ, ഫീൽഡ് പരിശോധനക്ക് വാടക വാഹനങ്ങൾ, കൂടുതൽ സർവേയർമാർ എന്നിവക്കായിരുന്നു ധനവകുപ്പിൽ ശിപാർശ സമർപ്പിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.