പുതിയ ബസ് സ്റ്റാൻഡിലെ നിമാണ പ്രവർത്തനം നിർത്തിവെക്കണം -സി.ഐ.ടി.യു

കാസർകോട്: പുതിയ ബസ് സ്റ്റാൻഡിൽ ബസുകൾ നിർത്തിയിടാനുള്ള സ്ഥലം, വഴിയോര കച്ചവടത്തിനുവേണ്ടി കെട്ടിടങ്ങൾ നിർമിക്കാനുള്ള തീരുമാനത്തിൽനിന്ന് മുനിസിപ്പൽ അധികൃതർ പിന്മാറണമെന്ന് മോട്ടോർ ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) ജില്ല സെക്രട്ടറി ഗിരികൃഷ്ണൻ ആവശ്യപ്പെട്ടു. കെ.എസ്.ആർ.ടി.സി ഒഴികെ ദിനംപ്രതി 250 ഓളം ബസുകൾ വരുന്നതും പോകുന്നതുമായ കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽ ജില്ലയിലെ പലഭാഗത്തുനിന്നും രണ്ടും മൂന്നും മണിക്കൂർ സർവിസ് നടത്തി ഒഴിവുസമയത്ത് ബസുകൾ പാർക്ക് ചെയ്യാനുള്ള സ്ഥലമാണ്. കഴിഞ്ഞ കാലങ്ങളിൽ ചെറിയ തോതിൽ പല ആവശ്യത്തിനുമായി മുനിസിപ്പൽ അധികൃതർ സ്ഥലം വിട്ടുകൊടുത്തത് കൊണ്ടുതന്നെ ബസ് തൊഴിലാളികൾ വലിയ പ്രയാസമനുഭവിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ബാക്കിയുള്ള സ്ഥലം കൂടി കച്ചവടത്തിന് വിട്ടുകൊടുക്കാൻ മുനിസിപ്പൽ അധികൃതർ തയാറാകുന്നത്. ഇത് ബസ് തൊഴിലാളികൾക്ക് വലിയ പ്രയാസമുണ്ടാക്കുന്നതാണ്. ബസ് സ്റ്റാൻഡിന് അനുവദിച്ച സ്ഥലം മുഴുവനായും ബസ് നിർത്തിയിടാനും യാത്രക്കാരെ കയറ്റി-ഇറക്കി പോകാനുമായി അനുവദിക്കണമെന്നും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന കാസർകോട് നഗരത്തിൽ ബസുകൾ നിർത്തിയിടാൻ മറ്റ് സ്ഥലങ്ങളൊന്നുമില്ലാത്തത് കണക്കിലെടുത്ത് നിലവിലുള്ള സൗകര്യം നിലനിർത്തിത്തരണമെന്നും അല്ലാത്തപക്ഷം പ്രത്യക്ഷ സമര പരിപാടികളുമായി യൂനിയൻ മുന്നോട്ടുപോകുമെന്നും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.