കരിപ്പൂരിൽ വലിയ വിമാനം; 'റെസ'യിൽ തട്ടി വീണ്ടും നീളുന്നു

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് വലിയ വിമാന സർവിസ് പുനരാരംഭിക്കുന്നതിന് തടസ്സമായി വീണ്ടും റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ). 2015ൽ റൺവേ നവീകരണത്തിന്‍റെ പേരിൽ നിർത്തലാക്കിയ വലിയ സർവിസുകൾ പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചപ്പോഴും റെസയുടെ പേരിൽ അധികൃതർ തടസ്സം ഉന്നയിച്ചിരുന്നു. 2015ൽ നവീകരണം പൂർത്തിയായ ശേഷം 2017 മാർച്ചിലാണ് മുഴുവൻ സമയം വിമാനത്താവളം പ്രവർത്തനം ആരംഭിച്ചത്. ഈ ഘട്ടത്തിലാണ് വലിയ സർവിസുകൾ പുനരാരംഭിക്കുന്നതിന് റെസ നീളം കൂട്ടുന്ന വിഷയം പരിഗണിക്കാൻ കേന്ദ്ര നിർദേശം വന്നത്.

തുടർന്ന് വിമാനത്താവള അതോറിറ്റി വിമാനകമ്പനികളുടെ അടക്കം യോഗം വിളിച്ചു. ഇതിന് ശേഷമാണ് 2860 മീറ്റർ നീളമുള്ള റൺവേ 2700 മീറ്ററായി കുറക്കാൻ തീരുമാനിക്കുകയും ബാക്കി ഭാഗം റെസയായി പരിഗണിക്കുകയും ചെയ്തത്. എന്നാൽ, 240 മീറ്റർ പൂർണമായി റെസ നിർമിക്കണമെന്നാണ് വ്യോമയാന മന്ത്രാലയം നിയോഗിച്ച സമിതിയുടെ നിർദേശം. ഇതിന്‍റെ പേരിലാണ് വീണ്ടും വലിയ സർവിസ് അനന്തമായി നീളുന്നത്. 2018 ജനുവരി 15നാണ് റെസ പുനഃക്രമീകരിക്കാനുള്ള പ്രവൃത്തി ആരംഭിച്ചത്. ഇതിനായി ആറ് മാസത്തോളം പകൽ സമയത്ത് സർവിസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

ജൂൺ 15നാണ് രണ്ട് കോടിയോളം രൂപ ചെലവിൽ പ്രവൃത്തി പൂർത്തീകരിച്ചത്. റെസയുടെ പ്രവൃത്തി നടക്കുമ്പോൾ തന്നെ വലിയ വിമാനങ്ങൾ വീണ്ടും തുടങ്ങാൻ അതോറിറ്റിയും വിമാനകമ്പനികളും സംയുക്തമായി സുരക്ഷ വിലയിരുത്തലും മറ്റ് നടപടികളും പൂർത്തീകരിക്കുകയും ചെയ്തിരുന്നു. ഒടുവിൽ 2018 ആഗസ്റ്റ് എട്ടിനാണ് കേന്ദ്രം സർവിസുകൾ പുനരാരംഭിക്കാൻ അനുമതി നൽകിയത്.

ഷെഡ്യൂൾ സർവിസുകൾ നാളെ മുതൽ

കരിപ്പൂർ: രണ്ട് വർഷത്തിന് ശേഷം രാജ്യത്ത് വിമാന സർവിസുകൾ പൂർവസ്ഥിതിയിലേക്ക്. കോവിഡിനെ തുടർന്ന് 2020 മാർച്ച് 23ന് നിർത്തിയ ഷെഡ്യൂൾ സർവിസുകളാണ് പുനരാരംഭിക്കുന്നത്. മാർച്ച് 27 മുതലാണ് അന്താരാഷ്ട്ര ഷെഡ്യൂൾ സർവിസുകൾ ആരംഭിക്കാൻ കേന്ദ്രം അനുമതി നൽകിയത്.

കഴിഞ്ഞ ഡിസംബറിൽ അനുമതി നൽകിയിരുന്നെങ്കിലും കോവിഡ് വ്യാപനത്തെ തുടർന്ന് നീട്ടുകയായിരുന്നു. രണ്ട് വർഷമായി വന്ദേഭാരത്, ചാർട്ടർ സർവിസുകൾ, വിവിധ രാജ്യങ്ങളുമായി ഉണ്ടാക്കിയ എയർ ബബ്ൾ കരാർ പ്രകാരമുള്ള സർവിസുകൾ എന്നിവയാണ് ഉണ്ടായിരുന്നത്.

Tags:    
News Summary - Karipur, large plane service still pending

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.