'സർക്കാറിനെ അസ്ഥിരപ്പെടുത്തിയാൽ ജനങ്ങളെ അണിനിരത്തി ചെറുക്കണം'; കോടിയേരിയെ തള്ളി കാനം

തിരുവനന്തപുരം: വിവാദ ലോകായുക്ത ഓർഡിനൻസ് വിഷയത്തിൽ സി.പി.എമ്മിന്‍റെയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെയും നിലപാടിനെ തള്ളിയും സി.പി.ഐ നിലപാട് ആവർത്തിച്ചും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സംസ്ഥാന സർക്കാറിനെ അസ്ഥിരപ്പെടുത്തുന്ന സാഹചര്യമുണ്ടായാൽ ജനങ്ങളെ അണിനിരത്തി ചെറുക്കുകയാണ് ചെയ്യേണ്ടതെന്നും അല്ലാതെ നിയമ ഭേദഗതിയല്ല വേണ്ടതെന്നും കാനം പറഞ്ഞു.

നിയമസഭ കൂടാൻ ഒരു മാസം മാത്രം ബാക്കിനിൽക്കെ ഓർഡിനൻസ് ഇറക്കാനുള്ള അടിയന്തര സാഹചര്യം എന്താണെന്ന തന്‍റെ ചോദ്യത്തിന് ഇതുവരെ ഉത്തരം ലഭിച്ചില്ലെന്നും കാനം പറഞ്ഞു. ഇന്ത്യൻ രാഷ്ട്രീയം നോക്കിയാൽ ഗവർണറെ ഉപയോഗിച്ച് സംസ്ഥാന സർക്കാറുകളെ അസ്ഥിരപ്പെടുത്തുന്ന സംഭവങ്ങളുണ്ട്. അത് കേരളത്തിലും ഉണ്ടാകാമെന്നും കാനം രാജേന്ദ്രൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

കോടിയേരിയുടെ നിലപാടിനെ പരസ്യമായി എതിർത്ത് സി.പി.ഐ അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബുവും രാവിലെ രംഗത്തെത്തിയിരുന്നു. കോടിയേരിയുടെ ന്യായീകരണം യുക്തിസഹമല്ലെന്ന് പ്രകാശ് ബാബു പറഞ്ഞു. കേന്ദ്ര ഇടപെടൽ പറഞ്ഞ് ലോകായുക്തയുടെ അധികാരം കുറക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആര്‍ക്കെങ്കിലും ഒരാള്‍ക്ക് ഭയം തോന്നിയെന്ന് പറഞ്ഞ് അതില്‍ മാറ്റം കൊണ്ടുവരുന്നത് രാഷ്ട്രീയമായി ശരിയല്ല. ഓർഡിനൻസിൽ വേണ്ടത്ര കൂടിയാലോചനകൾ എൽ.ഡി.എഫിനുള്ളിൽ നടന്നില്ല. മുന്നണി സംവിധാനത്തില്‍ ആലോചിക്കാത്തത് ഗുരുതരമായ പിഴവാണെന്നും പ്രകാശ് ബാബു വ്യക്തമാക്കി.

ഇടത് മുന്നണിയിൽ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് വിഷയം നിയമസഭയില്‍ കൊണ്ടു വരണമായിരുന്നു. ക്യാബിനറ്റില്‍ പോലും ആവശ്യമായ ചര്‍ച്ച നടക്കാതെ ഭേദഗതി കൊണ്ടുവന്നത് ശരിയല്ല. ലോകായുക്ത നിയമം വരുമ്പോൾ രാഷ്ട്രീയ ചർച്ച നടന്നിരുന്നു. ഭേദഗതി വരുമ്പോഴും അത് ഉണ്ടാകണമെന്നും പ്രകാശ് ബാബു ചൂണ്ടിക്കാട്ടി.

Tags:    
News Summary - Kanam Rajendran reject the Kodiyeri opinion in Lokayukta Ordinance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.