കെ.ആർ. അജയൻ 

ദേശാഭിമാനി പത്രത്തിൽ 'കള്ളൻ വിജയൻ' വിവാദം; വാരാന്തപ്പതിപ്പ് ന‍്യൂസ് എഡിറ്റർ രാജിവെച്ചു

തിരുവനന്തപുരം: 'കള്ളൻ വിജയൻ' എന്ന ലേഖനത്തിന്റെ തലക്കെട്ടുമായി ബന്ധപ്പെട്ട് ദേശാഭിമാനി വാരാന്തപ്പതിപ്പിൽ ഉടലെടുത്ത വിവാദങ്ങൾക്കൊടുവിൽ മുൻ എഡിറ്റർ കെ.ആർ. അജയൻ രാജിവെച്ചു. വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്ന് നേരത്തെ മാറ്റപ്പെട്ട അദ്ദേഹത്തോട് ഒന്നുകിൽ രാജി സമർപ്പിക്കാനോ അല്ലങ്കിൽ നീണ്ട അവധിയിൽ പ്രവേശിക്കാനോ മാനേജ്‌മെന്റ് ആവശ്യപ്പെടുകയായിരുന്നു. ഇതിനെത്തുടർന്നാണ് മുതിർന്ന മാധ്യമപ്രവർത്തകനായ കെ.ആർ. അജയൻ രാജിക്കത്ത് നൽകിയത്.

ലേഖനത്തിന്റെ തലക്കെട്ടുമായി ബന്ധപ്പെട്ട് റസിഡന്റ് എഡിറ്റർ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് 'കള്ളൻ വിജയൻ' എന്ന പ്രയോഗം പാർട്ടിവിരുദ്ധമല്ലെന്ന ഉറച്ച മറുപടിയാണ് അജയൻ നൽകിയത്. എന്നാൽ, നിർദേശിച്ചിട്ടും തലക്കെട്ട് മാറ്റാൻ തയ്യാറാകാതിരുന്നതും വിഷയവുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന ആരോപണവുമാണ് അദ്ദേഹത്തിനെതിരെ ഉയർത്തിയത്.

ടി.സി. രാജേഷ് എഴുതിയ, പുല്ലമ്പാറയിലെ പ്രശസ്ത നാടകപ്രവർത്തകൻ വിജയനെക്കുറിച്ചുള്ള ലേഖനമാണ് വിവാദത്തിന് ആധാരം. 'കള്ളൻ വിജയൻ, ധന്യ നാടക ഗ്രാമം, മുത്തിപ്പാറ പി.ഒ.' എന്ന പേരിൽ എഴുതിയ ലേഖനത്തിൽ പാർട്ടിവിരുദ്ധമായി ഒന്നുമില്ലെന്നിരിക്കെ, എഡിറ്റോറിയൽ ബോർഡിലെ ചിലർ തലക്കെട്ടിൽ അതൃപ്തി പ്രകടിപ്പിച്ചതാണ് തർക്കങ്ങൾക്ക് തുടക്കമിട്ടത്. തർക്കം രൂക്ഷമായതോടെ ദേശാഭിമാനി സൺഡേ സപ്ലിമെന്റ് തന്നെ പിൻവലിക്കേണ്ടി വന്നിരുന്നു. തുടർന്ന് ഇതേ ലേഖനം അതേ തലക്കെട്ടോടെ ലേഖകൻ ഫേസ്ബുക്കിൽ പങ്കുവെക്കുകയും ചെയ്തു.

വിഷയം ലളിതമായി പരിഹരിക്കുന്നതിൽ വീഴ്ച സംഭവിച്ചുവെന്ന വിമർശനം സി.പി.എം പാർട്ടിക്കുള്ളിലും പത്രത്തിനുള്ളിലും ശക്തമാണ്. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പുത്തലത്ത് ദിനേശൻ ചീഫ് എഡിറ്ററായും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് റസിഡന്റ് എഡിറ്ററായും പ്രവർത്തിക്കുന്ന പത്രത്തിൽ നയപരമായ വീഴ്ചയുണ്ടായെന്നാണ് ഉയർന്നുവരുന്ന ആക്ഷേപം. ഒരു സാധാരണ നാടകപ്രവർത്തകന്റെ ലേഖന തലക്കെട്ട് അനാവശ്യമായി വിവാദമാക്കുകയും, പത്രത്തിനും പാർട്ടിക്കും അപകീർത്തിയുണ്ടാക്കുന്ന രീതിയിൽ കൈകാര്യം ചെയ്യുകയും ചെയ്തതിൽ പാർട്ടി നേതൃത്വത്തിലും വലിയ അമർഷമുണ്ട്.

Tags:    
News Summary - ‘Kallan Vijayan’ Controversy at Deshabhimani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.