മഞ്ചേശ്വരം: ഏതൊരു വില്ലന്‍െറയും കൊടും ക്രൂരതകളെ ജീവിതപശ്ചാത്തലം കൊണ്ട് ന്യായീകരിക്കുന്ന കഥകള്‍ തന്നെയാണ് കാലിയ റഫീഖിന്‍േറതും. കുമ്പള മുതല്‍ മംഗളൂരു വരെയുള്ള ദേശീയപാതയോരത്ത് വിലസിയിരുന്ന മാഫിയ സംഘത്തിന്‍െറ ഉപ്പളയിലെ ഗ്രൂപ്പില്‍ അംഗമായതോടെയാണ് കാലിയ റഫീഖ് എന്ന അപരനാമം പുറംലോകം അറിയുന്നത്.
എന്തും ചെയ്യാനുള്ള തന്‍േറടവും കൃത്യം നടത്താനുള്ള കഴിവുമുണ്ടായിരുന്ന റഫീഖ് ഉപ്പളയിലെ സംഘത്തില്‍ നിന്ന് വളരെ പെട്ടെന്നാണ് ഉയര്‍ന്നുവന്നത്. ദയാദാക്ഷിണ്യം ഇല്ലാതെ പകവെച്ചു പകരംവീട്ടുന്ന പ്രത്യേക സ്വഭാവമാണ് ഗുണ്ടാ ടീമുകള്‍ക്കിടയില്‍പോലും റഫീഖിനെ ഭയപ്പെടാന്‍ കാരണം. ഉപ്പള മണിമുണ്ടയിലെ സാധാരണ കുടുംബത്തില്‍ ജനിച്ച റഫീഖ് നേടിയത് നാലാം ക്ളാസ് വിദ്യാഭ്യാസം. ദാരിദ്ര്യത്തെ അതിജീവിക്കാന്‍ ഗുണ്ടാ പ്രവര്‍ത്തനത്തിനിറങ്ങിയ റഫീഖ്, ജയില്‍വാസം 16ാം വയസ്സില്‍ തന്നെ തുടങ്ങി. ജയിലില്‍ ഒരു കവര്‍ച്ച കേസിലെ പ്രതിയുമായുള്ള ബന്ധം ഇയാളെ പിന്നീട് കവര്‍ച്ചകളിലേക്ക് വഴിതിരിച്ചു. റഫീഖിന്‍െറ പ്രധാന താല്‍പര്യം വാഹനങ്ങളായിരുന്നു.
കോടികള്‍ മറിയുന്ന ഉപ്പളയിലെ ഗുണ്ടാസംഘത്തില്‍ പ്രധാനിയായി ഉയര്‍ന്നതോടെ പാളയത്തില്‍ തന്നെ എതിര്‍പ്പ് ഉയര്‍ന്നുതുടങ്ങി. പല കേസുകളിലും അടിക്കടി പ്രതിയാവുന്നതിനു പിന്നില്‍ സ്വന്തം പാളയത്തിലെ പാരവെപ്പാണെന്നു തിരിച്ചറിഞ്ഞതോടെ സംഘത്തില്‍ ഭിന്നിപ്പ് തുടങ്ങി. ഈ ഭിന്നതയാണ് മൂന്നുവര്‍ഷം മുമ്പ് അബ്ദുല്‍ മുത്തലിബ് എന്നയാളെ കൊല്ലുന്നതിലേക്ക് റഫീഖിനെ നയിച്ചത്. ഇതോടെ ഉപ്പള ഗുണ്ടാസംഘത്തില്‍ റഫീഖ് ചോദ്യം ചെയ്യാന്‍ പറ്റാത്ത നേതാവായി മാറി. പലതവണയായി റഫീഖിനെ വധിക്കാന്‍ ശ്രമിച്ചെങ്കിലും തലനാരിഴക്കാണ് പലപ്പോഴും രക്ഷപ്പെട്ടത്.
ഉപ്പള എന്ന കൊച്ചുപട്ടണത്തില്‍ നിന്ന് മംഗളൂരു, മുംബൈ വഴി ദുബൈയില്‍ വരെ എത്തിനില്‍ക്കുന്ന അധോലോക സാമ്രാജ്യത്തിലെ കേരളത്തിലെ മുഖ്യ കണ്ണിയായിരുന്നു റഫീഖ്. തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയെന്ന പദ്ധതി ഇയാള്‍ തുടങ്ങി. ചെലവ് കുറഞ്ഞ മോഷണ പദ്ധതിയായിരുന്നു ഇത്. നാണക്കേട് ഭയന്നും ജീവനില്‍ കൊതിയും തോന്നിയതിനാല്‍ ആരും പുറത്തുപറയില്ല. കേസുമില്ല. സാധാരണക്കാരെ ഉപദ്രവിക്കാത്ത റഫീഖ് വന്‍ സ്രാവുകളെ നോട്ടമിട്ടു.
റഫീഖിന് പൊലീസിലും ഉദ്യോഗസ്ഥരിലും സ്വന്തക്കാര്‍ ഉണ്ടായിരുന്നു. അടുത്തകാലത്ത് പൊലീസിലത്തെിയ ചില പുത്തന്‍കൂറ്റുകാര്‍ റഫീഖിന്‍െറ സാമ്രാജ്യത്തോടൊപ്പം നില്‍ക്കാത്തതാണ് പതനത്തിന് വഴിതെളിയിച്ചത്. കേരളത്തില്‍ രണ്ട് കൊലക്കേസടക്കം 30ലധികം കേസുകളില്‍ പ്രതിയാണ് റഫീഖ്. ഗോവ, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ വേറെയും. ചോരചിന്തുന്നതും സാധാരണക്കാരെ കൊല്ലുന്നതും തനിക്ക് ഇഷ്ടമല്ളെന്ന് റഫീഖ് പറയുമായിരുന്നു. ഉപ്പളയിലെ ചെറിയ ഹോട്ടലുകളിലും തട്ടുകടകളിലും റഫീഖ് എന്ന പിടികിട്ടാപ്പുള്ളിയെ പലപ്പോഴും കാണും. എന്നാല്‍, ആരും ഒറ്റുകൊടുക്കില്ളെന്നതാണ് സത്യം.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കാപ്പ പ്രകാരം തടവില്‍ കഴിഞ്ഞിരുന്ന റഫീഖ് കഴിഞ്ഞ ഒക്ടോബറിലാണ് പുറത്തിറങ്ങിയത്. ഇതിനുശേഷം രണ്ടുതവണ ഇയാളെ വെടിവെച്ചു കൊല്ലാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെടുകയായിരുന്നു. അബ്ദുല്‍ മുത്തലിബ് എന്ന പഴയ സംഘത്തലവനെ കൊന്ന വൈരാഗ്യമായിരുന്നു ഇതിനുപിന്നില്‍. റഫീഖിനൊപ്പം ഈ കേസില്‍പെട്ട കൂട്ടുപ്രതിയെ കോടതിവളപ്പില്‍ പോലും കൊലപ്പെടുത്താന്‍ ശ്രമം നടന്നതുവരെയത്തെി പകപോക്കല്‍. ഒടുവില്‍ ഈ സംഘത്തിന്‍െറ വാളില്‍ നിന്നുതന്നെയാണ് റഫീഖ് എന്ന അതികായന്‍െറ പതനവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.