കളർകോട് അപകടം: മരിച്ച മെഡിക്കൽ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് സഹായധനം നൽകി

തൃശൂർ: ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ മരിച്ച ഗവ. ടി.ഡി മെഡിക്കൽ കോളജിലെ ഒന്നാം വർഷ മെഡിക്കൽ വിദ്യാർഥികളിൽ രണ്ടു പേരുടെ കുടുംബങ്ങൾക്ക് കേരള ആരോഗ്യശാസ്ത്ര സർവകലാശാല അഞ്ചു ലക്ഷം രൂപ വീതം നൽകി.

സർവകലാശാലക്ക് കീഴിലെ കോളജുകളിൽ അകാലത്തിൽ മരിക്കുന്ന വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുന്ന ‘സ്റ്റുഡന്‍റ്സ് വെൽഫെയർ സ്കീമിൽ ആദ്യ സഹായ വിതരണമാണിത്.

എടത്വ സ്വദേശി ആൽവിൻ ജോർജിന്റെയും കാവാലം സ്വദേശി ആയുഷ് ഷാജിയുടെയും അമ്മമാർ ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മലിൽനിന്ന് തുക ഏറ്റുവാങ്ങി. കോളജ് പ്രിൻസിപ്പൽ ഡോ. സി.ജെ. ജെസി അധ്യക്ഷത വഹിച്ചു.

പ്രോ-വൈസ് ചാൻസലർ ഡോ. സി.പി. വിജയൻ, രജിസ്ട്രാർ ഡോ. എസ്. ഗോപകുമാർ, ഡീൻ ഡോ. ആശിഷ് രാജശേഖരൻ, മുൻ പ്രിൻസിപ്പൽ ഡോ. മിറിയം വർക്കി, പി.ടി.എ പ്രസിഡന്‍റ് സി. ഗോപകുമാർ, യൂനിയൻ ചെയർമാൻ മുഹമ്മദ് ആഷിക് എന്നിവർ സംസാരിച്ചു.

കഴിഞ്ഞ ഡിസംബർ രണ്ടിന് രാത്രിയുണ്ടായ അപകടത്തിൽ ഒന്നാം വർഷ വിദ്യാർഥികളായ ആറുപേരുടെ ജീവനാണ് പൊലിഞ്ഞത്.

Tags:    
News Summary - Kalarcode Accident: Financial assistance provided to the families of the deceased medical students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.