പ്രതിയുടെ അടിവസ്ത്രം കൈക്കലാക്കി വെട്ടിചെറുതാക്കി രക്ഷപ്പെടാൻ സഹായിച്ചയാൾ മന്ത്രിയായി തുടരുന്നത് നാണക്കേട് -കെ.സുരേന്ദ്രൻ

ലഹരി കടത്ത് കേസിൽ അറസ്റ്റിലായ വിദേശ പൗരനെ തൊണ്ടിമുതലിൽ കൃത്രിമം കാണിച്ച് മന്ത്രി ആന്റണി രാജു രക്ഷിക്കാൻ ശ്രമിച്ചുവെന്ന് വ്യക്തമായ സാഹചര്യത്തിൽ അദ്ദേഹം രാജിവെക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വർഷങ്ങൾക്ക് മുമ്പുള്ള കേസിൽ ഇപ്പോഴും വിചാരണ വൈകിക്കാൻ സർക്കാർ ശ്രമിക്കുന്നത് മന്ത്രിയെ രക്ഷിക്കാൻ വേണ്ടിയാണ്. വിചാരണ വേഗത്തിലാക്കാൻ പ്രോസിക്യൂഷൻ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസ് കോടതി പരിഗണിച്ചാൽ മന്ത്രി ജയിലിലാകുമെന്ന് അറിയുന്നത് കൊണ്ടാണ് സർക്കാർ ഇടപെടുന്നത്.

കോടതിയുടെ കസ്റ്റഡിയിലുണ്ടായിരുന്ന പ്രതിയുടെ അടിവസ്ത്രം അന്യായമായി കൈക്കലാക്കി അത് വെട്ടിചെറുതാക്കി പ്രതിയെ രക്ഷപ്പെടുത്താൻ സഹായിച്ചയാൾ മന്ത്രിസഭയിൽ ഇരിക്കുന്നത് സംസ്ഥാനത്തിന് നാണക്കേടാണ്. ഗുഢാലോചന നടത്തി രേഖകളിൽ കൃത്രിമം കാണിച്ച മന്ത്രി ജുഡീഷ്യറിയെ വഞ്ചിക്കുകയാണ് ചെയ്തത്.

16 വർഷങ്ങളായി കോടതി സമൻസുകൾ തുടർച്ചയായി അയച്ചിട്ടും മന്ത്രി ഇതുവരെ കോടതിയിൽ ഹാജരായില്ലെന്നത് ഞെട്ടിക്കുന്നതാണ്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ തെല്ലും ബഹുമാനിക്കാത്തയാളാണ് പിണറായി മന്ത്രിസഭയിലുള്ളതെന്നും സുരേന്ദ്രൻ പറഞ്ഞു. തൊണ്ടി വസ്തുവായ അടിവസ്ത്രം കൈക്കലാക്കാൻ സ്വന്തം കൈപ്പടയിൽ എഴുതി ഒപ്പിട്ട രേഖയാണ് ആന്റണി രാജുവിനെതിരായ ഏറ്റവും വലിയ തെളിവ്. കോടതിയെ ചതിച്ച മന്ത്രി ഉടൻ രാജിവെച്ച് നിയമനടപടി നേരിടണമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ആവശ്യപ്പെട്ടു.

Tags:    
News Summary - k surendran against minister antony raju

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.