വര്‍ഗീയശക്തികളുടെ വോട്ടിനായി സി.പി.എം ഓടിനടക്കുന്നുവെന്ന് കെ. സുധാകരന്‍

തിരുവനന്തപുരം: വര്‍ഗീയ ശക്തികളെ പ്രീണിപ്പിക്കാനും അവരുടെ വോട്ട് സമാഹരിക്കാനും സി.പി.എം ഓടിനടക്കുകയാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍ എംപി. ഇടതുഭരണത്തില്‍ സമീപകാലത്ത് നാളിതുവരെ ഇല്ലാത്തവിധം കേരളത്തിന്റെ മതേതര മനസിനെ മുറിവേല്‍പ്പിക്കുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായത് അതിന്റെയെല്ലാം ആകെത്തുകയാണ്. ന്യൂനപക്ഷ -ഭൂരിപക്ഷ വര്‍ഗീയത എതിര്‍ക്കപ്പെടെണ്ടതാണെന്ന് സി.പി.എം വാദിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാറിന്റെ പല നിലപാടുകളും അത്തരക്കാര്‍ക്ക് സഹായകരമാണെന്നും കെ. സുധാകരൻ ചൂണ്ടിക്കാട്ടി.

പരസ്യമായി എതിര്‍ക്കുകയും രഹസ്യമായി ചങ്ങാത്തം സ്ഥാപിക്കുകയും ചെയ്യുന്നു. വര്‍ഗീയ ശക്തികളുടെ വോട്ട് വേണ്ടെന്ന് പറയാനുള്ള തന്റേടം സി.പി.എമ്മിനും മുഖ്യമന്ത്രിക്കുമില്ല. വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്ക് രാഷ്ട്രീയ നാടകം കളിക്കാനും അവരെ സംരക്ഷിച്ച് രക്ഷപ്പെടുത്താനും സര്‍ക്കാര്‍ എഴുതിയ തിരക്കഥ സി.പി.എം നടപ്പാക്കുകയാണ്. ധീരപരിവേഷത്തോടെ അത്തരക്കാര്‍ക്ക് അറസ്റ്റ് വരിക്കാന്‍ അവസരം സൃഷ്ടിക്കുന്നതെല്ലാം അതിന്റെ ഭാഗം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഇല്ലായിരുന്നില്ലെങ്കില്‍ കഥമറ്റൊന്നായേനെ എന്നും സുധാകരന്‍ പറഞ്ഞു.

അധികാരഭ്രമം കാരണം മതസ്പര്‍ധ വളര്‍ത്തുന്ന ഗൂഢശക്തികളുടെ ശ്രമങ്ങള്‍ക്ക് വെള്ളവും വളവും നല്‍കുന്ന നടപടികളാണ് സി.പി.എം നേതൃത്വത്തിന്റെയും സര്‍ക്കാറിന്റെയും ഭാഗത്ത് നിന്നും തുടരെത്തുടരെ ഉണ്ടാകുന്നത്. വൈരുധ്യാത്മക ഭൗതികവാദത്തിന് പുതിയമാനം നല്‍കാനാണ് സി.പി.എം ശ്രമം. വര്‍ഗീയ പ്രീണനനയം സി.പി.എമ്മിന്റെ നേതൃനിരയില്‍ പ്രകടമാണ്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി സി.പി.എം കേരള സമൂഹത്തെ ഇരുണ്ട യുഗത്തിലേക്ക് നയിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടത്തുന്നു.

സംസ്ഥാനത്തെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സി.പി.എമ്മിന്റെ രാഷ്ട്രീയ സഖ്യം പരിശോധിച്ചാല്‍ അത് പകല്‍പോലെ വ്യക്തമാകും. ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് രണ്ടുചേരിയില്‍ നിര്‍ത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. വര്‍ഗീയ വികാരം വളര്‍ത്തുന്നതിന്റെ ഭാഗമായാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മന്ത്രിമാര്‍ ജാതി, മതം തിരിച്ച് വോട്ടര്‍മാരെ കാണാന്‍ പോയത്. വര്‍ഗീയതയുമായി സമരസപ്പെടുന്ന സി.പി.എമ്മിന്റെ നടപടികള്‍ക്കെതിരായ ജനവിധിയായിരിക്കും തൃക്കാക്കരയിലേതെന്നും കെ. സുധാകരന്‍ പറഞ്ഞു.

Tags:    
News Summary - K Sudhakaran says CPM is running for votes of communal forces

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.