എഴുത്തും വായനയും ഉള്ളവരെ പാർട്ടിക്ക് പേടിയെന്ന് കെ. മുരളീധരൻ

കോഴിക്കോട്: എഴുത്തും വായനയും ഉള്ളവരെ കോൺഗ്രസ് പാർട്ടിക്ക് പേടിയാണെന്ന് കെ. മുരളീധരൻ എം.പി. കെ. കരുണാകരൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവരമുള്ളവർ വന്നാൽ അവർ തങ്ങൾക്ക് മുകളിൽ കയറുമോ, എന്തെങ്കിലുമൊക്കെ ആകുമോ എന്നൊക്കെയാണ് ചിന്ത. ആരും ഒറ്റക്ക് വിചാരിച്ചാൽ ഒന്നും ആകില്ല. അങ്ങനെ എന്തെങ്കിലും ചിന്തിച്ച് പരാജയം സംഭവിച്ചാൽ അതിന്‍റെ ഉത്തരവാദിത്തം അവർതന്നെ ഏൽക്കേണ്ടിവരും. തെരഞ്ഞെടുപ്പിൽ ജയിക്കലാണ് ആദ്യലക്ഷ്യം. ആരു ഭരിക്കുമെന്നെല്ലാം പിന്നീട് തീരുമാനിക്കാം.

സമുദായനേതാക്കളുടെ തിണ്ണനിരങ്ങരുത് എന്നു പറയുമ്പോൾ കൈയടിക്കാൻ ആളുണ്ടാകുമെങ്കിലും തെരഞ്ഞെടുപ്പിൽ വോട്ടുയന്ത്രം തുറക്കുമ്പോൾതന്നെ നിശ്ചലമായിരിക്കും. സമുദായനേതാക്കളും മതമേലധ്യക്ഷൻമാരുമായി നല്ലബന്ധം ആവശ്യമാണ്. പാർട്ടി പുനഃസംഘടനയിൽ ഇടപെടാനില്ല. ഒരാളെ മാറ്റി വേറെ ആളെ വെക്കുമ്പോൾ അയാൾ മികച്ചയാളായിരിക്കണം. ഇനി മുഴുവൻസമയ പ്രവര്‍ത്തകര്‍ വേണം. അല്ലെങ്കിൽ, പാർട്ടിക്ക് പിടിച്ചുനിൽക്കാനാവില്ല. പി.വി. അൻവർ എം.എൽ.എയെ ഇ.ഡി വിളിപ്പിച്ചത് ഇന്ത്യ -പാകിസ്താൻ മത്സരത്തെ കുറിച്ച് ചോദിക്കാനായിരുന്നു എന്ന് പറഞ്ഞതിൽ അതിശയോക്തിയില്ല. പിണറായി വിജയൻ ബി.ജെ.പിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനാലാണിങ്ങനെ. കോൺഗ്രസ് നേതാക്കളെ ഇ.ഡി വിളിപ്പിക്കുമ്പോൾ മാത്രമാണ് വരുമാന സ്രോതസ്സെല്ലാം ചോദിക്കുന്നതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - K Muralidharan said that the party is afraid of people who can read and write

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.