തിരുവനന്തപുരം: മധു വധക്കേസില്‍ നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കാന്‍ സാധ്യമായത് ചെയ്യും. സാക്ഷികള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ വിചാരണ നടപടികള്‍ പുരോഗമിക്കവേ സാക്ഷികള്‍ വ്യാപകമായി കൂറുമാറുന്നത് കേസിനെ കാര്യമായി ബാധിക്കുന്നു എന്നതാണ് ചോദ്യോത്തര വേളയില്‍ ഉയര്‍ന്നുവന്ന പ്രധാന ആശങ്ക. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികളെല്ലാം സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കേസിലെ പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കുന്നതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുന്നു. കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാര്‍ക്ക് കൃത്യമായ അലവന്‍സുകള്‍ നല്‍കിയിട്ടുണ്ട്. കേസില്‍ ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും. പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് ഒരു തരത്തിലുമുള്ള അലംഭാവവും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.