ആരോപണങ്ങൾ ഉയർന്നുവരുന്ന സാഹചര്യങ്ങൾ ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു- സർക്കാറിനെതിരെ വിമർശനവുമായി ജനയുഗം

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് വിവാദത്തിൽ സർക്കാരിനെതിരെ വിമർശനവുമായി സി.പി.ഐ. മുഖപത്രം. ജനയുഗം മുഖപ്രസംഗത്തിലാണ് പരോക്ഷവിമർശനമുയർന്നത്. ‘സ്വർണ്ണക്കടത്ത്: സമഗ്ര അന്വേഷണത്തിലൂടെ വസ്തുതകൾ പുറത്തുകൊണ്ടുവരണം’ എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം.

സ്വപ്നയ്ക്ക് ബന്ധമുണ്ടെന്ന ആരോപണമുയർന്നതിൻറെ അടിസ്ഥാനത്തിൽ ഐ.ടി സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെയും ചുമതല വഹിക്കുന്ന എം. ശിവശങ്കർ ഐ.എ.എസിനെ തൽസ്ഥാനങ്ങളിൽ നിന്ന് ഇന്നലെ മാറ്റുകയും ചെയ്തു. എങ്കിലും ഇത്തരം ആരോപണങ്ങൾ ഉയർന്നുവരുന്ന സാഹചര്യങ്ങൾ പോലും ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു -എഡിറ്റോറിയലിൽ പറയുന്നു.

നികുതിയിനത്തിലുള്ള നഷ്ടത്തിനൊപ്പം കള്ളപ്പണം ഒളിപ്പിക്കാനുള്ള വഴിയായും ഇത്തരം സ്വർണ ഇറക്കുമതി വിനിയോഗിക്കപ്പെടുന്നുണ്ട്. അതുകൊണ്ട് ഇപ്പോഴത്തെ സ്വർണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിരിക്കുന്ന എല്ലാ സംശയങ്ങളും ദൂരീകരിക്കപ്പെടേണ്ടതുണ്ട്. അതിന് സമഗ്രമായ അന്വേഷണം നടത്തി വസ്തുതകൾ സത്യസന്ധമായി പുറത്തു കൊണ്ടുവരാനുള്ള നടപടികളുണ്ടാവണം. 

രാജ്യത്ത് ആദ്യത്തെയും സംസ്ഥാനത്തെ ഏറ്റവും വലുതുമെന്ന പ്രത്യേകതകളുള്ള ഈ തട്ടിപ്പിൻറെ എല്ലാ വസ്തുതകളും പുറത്തുകൊണ്ടുവരിക തന്നെ വേണം. കുറ്റാരോപിതർക്കുള്ള ബന്ധങ്ങളും അതിന് ലഭിച്ച സഹായങ്ങളും കണ്ടെത്തണം. അതിൽ ഏത് ഉന്നതർക്ക് പങ്കുണ്ടെങ്കിലും പുറത്തുകൊണ്ടുവരികയും അർഹമായ ശിക്ഷ ലഭ്യമാക്കുകയും വേണം. ഏത് അന്വേഷണത്തെയും സംസ്ഥാന സർക്കാർ സ്വാഗതം ചെയ്തിട്ടുണ്ടെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

മുൻ സർക്കാരിൻറെ കാലത്തു നടന്ന ചില കുറ്റങ്ങളുമായും വഴിവിട്ട ബന്ധങ്ങളുമായും ഇപ്പോഴത്തെ സംഭവത്തെ താരതമ്യം ചെയ്യാനുള്ള ശ്രമങ്ങളും ഉണ്ടാകുന്നുണ്ട്. അതിനുള്ള ആദ്യത്തെ മറുപടിയാണ് സ്വപ്ന സുരേഷിൻറെ പുറത്താക്കലും എം. ശിവശങ്കറിനെ സ്ഥാനത്തുനിന്ന് മാറ്റിയതെന്നും മുഖപ്രസംഗത്തിലുണ്ട്.
 

Tags:    
News Summary - janayugom editorial against kerala govt-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.