ബി.ജെ.പി ഓഫീസില്‍ നിന്ന് എഴുതി നൽകുന്നത് വായിക്കുകയാണ് ഗവർണർ; രൂക്ഷ പ്രതികരണവുമായി സി.പി.ഐ മുഖപത്രം

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ മുഖപത്രം ജനയുഗം. ബി.ജെ.പിയുടെ ഓഫീസില്‍ നിന്ന് എഴുതി നൽകുന്നത് വായിക്കുകയാണ് ഗവർണറെന്നും ഗവർണർ പദവിയുടെ മഹത്വം മനസിലാക്കാതെയാണ് ആരിഫ് മുഹമ്മദ് ഖാൻ പെരുമാറുന്നതെന്നും ജനയുഗം മുഖപ്രസംഗത്തിൽ ആരോപിച്ചു. വി.സി നിയമനമടക്കം ഉന്നതവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാറും ഗവർണറും തമ്മിലെ ഏറ്റുമുട്ടൽ തുടരുന്ന സാഹചര്യത്തിലാണ് ജനയുഗത്തിന്‍റെ മുഖപ്രസംഗം.

ബി.ജെ.പിയുടെ ഓഫീസില്‍ നിന്ന് എഴുതി നല്കുന്നത് വായിക്കുകയും തിട്ടൂരങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുകയാണ് ആരിഫ് മുഹമ്മദ് ഖാനടക്കമുള്ള ഗവർണർമാരെന്ന് ജനയുഗം ചൂണ്ടികാട്ടി. 'പല തവണ ഇത്തരം ശ്രമങ്ങള്‍ നടത്തിയിട്ടും പരിഹാസ്യനാകേണ്ടിവന്ന മുന്‍കാല അനുഭവങ്ങള്‍ ആരിഫ് മുഹമ്മദ് ഖാൻ ഓര്‍ക്കുന്നില്ലെന്നത് ആ പദവിയെയാണ് അപകീര്‍ത്തിപ്പെടുത്തുന്നത്. ഇതിന് മുമ്പ് വിവാദമുണ്ടാക്കിയ ഒരു വിഷയത്തിലും ഗവര്‍ണര്‍ക്ക് മേല്‍ക്കൈ നേടാനായില്ലെന്നതുപോകട്ടെ ജനകീയ അഭിപ്രായം അനുകൂലമാക്കുന്നതിനു പോലും സാധിച്ചില്ല. ഇത്രയുമേ ആ പദവിക്ക് അധികാരങ്ങളുള്ളൂ എന്ന് മനസിലാക്കാത്തത് ആരിഫ് മുഹമ്മദ് ഖാന്‍ എന്ന വ്യക്തിയുടെ കുഴപ്പമാണ്. പദവിയുടെയോ സംസ്ഥാന സര്‍ക്കാരിന്‍റെയോ പിശകല്ല. മന്ത്രിസഭയും ഗവര്‍ണറുമായി വിയോജിപ്പുകള്‍ സ്വാഭാവികമാണ്. പക്ഷേ അത് അനാവശ്യ വിവാദത്തിലേയ്ക്ക് നയിക്കുന്നത് ആശാസ്യമാണോയെന്ന പരിശോധന അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.' -ജനയുഗം എഡിറ്റോറിയൽ വിശദീകരിക്കുന്നു.

ഗവർണർ പദവിയെ ബി.ജെ.പി പാര്‍ട്ടിക്കാര്‍ക്കും വിധേയര്‍ക്കും വിശ്വസ്തര്‍ക്കുമുള്ള ഇടമാക്കി മാറ്റി. കശ്മീരിലും ഗോവയിലും യുപിയിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലും മധ്യപ്രദേശിലും ബംഗാളിലും കേരളത്തിലും നിയോഗിക്കപ്പെട്ട ഗവര്‍ണര്‍മാര്‍ ഇതിനുദാഹരണമാണ്. അവര്‍ ബിജെപിയുടെ രാഷ്ട്രീയ പാവകളായി മാറുന്നത് പലപ്പോഴും നാം കാണുകയും ചെയ്യുന്നുണ്ടെന്ന് ജനയുഗം ചൂണ്ടികാട്ടി. വൈസ് ചാൻസ്ലർമാരെ നിര്‍ദ്ദേശിക്കുന്നത് യു.ജി.സി മാനദണ്ഡമനുസരിച്ചുള്ള സമിതിയാണ്. ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണറെ അത് അറിയിക്കുക എന്നത് സ്വാഭാവിക നടപടി മാത്രമാണെന്നും അനാവശ്യ വിവാദങ്ങളാണ് ഇതു സംബന്ധിച്ച് ഗവർണറുണ്ടാക്കുന്നതെന്നും സി.പി.ഐ മുഖപത്രം എഴുതി.

ആരിഫ് മുഹമ്മദ് ഖാന്‍ തന്‍റെ പദവിയുടെ മഹത്വം മനസിലാക്കാതെ പെരുമാറുന്നത് ആദ്യമായല്ലെന്ന് ജനയുഗം ചൂണ്ടികാട്ടി. നിയമസഭയും മന്ത്രിസഭയുമായി ഏറ്റുമുട്ടലിന്റെ പാത ഇതിനകം പലതവണ അദ്ദേഹം സ്വീകരിക്കുകയുണ്ടായി. നയപ്രഖ്യാപനം വായിക്കുന്നത് സംബന്ധിച്ച വിവാദവും സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരായ പരസ്യമായ പ്രതികരണങ്ങളും സി.എ.എ വിഷയത്തിൽ നിയമസഭ വിളിച്ചുചേർക്കുന്നതിനെതിരായ നിലപാടും ഇതിന്‍റെ ഭാഗമായിരുന്നെന്നും എഡിറ്റോറിയൽ വിശദീകരിച്ചു.

Tags:    
News Summary - janayugam against arif muhammed khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.