കൊച്ചി: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിെൻറ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തുന്ന സമരം ശക്തമാക്കുന്നു. പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരി തിങ്കളാഴ്ച മുതൽ അനിശ്ചിതകാല നിരാഹാരം നടത്തും. രാവിലെ 11ന് ഹൈകോടതി ജങ്ഷനിലെ സമരപ്പന്തലിൽ നിരാഹാരം ആരംഭിക്കുമെന്ന് ‘സേവ് ഒൗവർ സിസ്റ്റേഴ്സ്’ ആക്ഷൻ കൗൺസിൽ കൺവീനർ ഫാ.വിൻസെൻറ് വട്ടോലി അറിയിച്ചു.
തിങ്കളാഴ്ച വൈകീട്ട് അഞ്ച് മുതൽ പ്രമുഖ എഴുത്തുകാരിയും മനുഷ്യാവകാശ പ്രവർത്തകയുമായ ഡോ.പി.ഗീതയും നിരാഹാരം തുടങ്ങും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി ജില്ല കേന്ദ്രങ്ങളിൽ സമര കേന്ദ്രങ്ങൾ തുറക്കും. കന്യാസ്ത്രീമഠം സ്ഥിതി ചെയ്യുന്ന കുറവിലങ്ങാട് ചൊവ്വാഴ്ച ബഹുജന കൂട്ടായ്മ നടക്കും. തിങ്കളാഴ്ച കോഴിക്കോട് പ്രഫ. എം.എൻ. കാരശ്ശേരിയുടെ നേതൃത്വത്തിൽ 24 മണിക്കൂർ ഉണർന്നിരിപ്പ് സമരം സംഘടിപ്പിക്കും.
ചൊവ്വാഴ്ച വൈകീട്ട് സംസ്ഥാന വ്യാപകമായി പന്തം കൊളുത്തി പ്രകടനവുമുണ്ടാകും. തുടർന്നുള്ള ദിവസങ്ങളിൽ നിരവധി സ്ത്രീകൾ നിരാഹാരസമരവുമായി പന്തലിലെത്തും. തൊടുപുഴ, കൽപ്പറ്റ, കാസർകോട്, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിൽ ബഹുജനപ്രക്ഷോഭം തുടങ്ങും. തിങ്കളാഴ്ച ഷാജി കോട്ടയത്തിെൻറ പിറകോട്ടടി പ്രതിേഷധം മറൈൻഡ്രൈവിൽനിന്ന് ഹൈകോടതി ജങ്ഷനിലേക്ക് നടക്കും. നീതിക്ക് വേണ്ടി മരണം വരെ നിരാഹാരമനുഷ്ഠിക്കാൻ തയാറാണെന്നാണ് കന്യാസ്ത്രീയുടെ സഹോദരിയുടെ നിലപാട്.
കന്യാസ്ത്രീ ധ്യാനത്തിന് എത്തിയിരുന്നെന്ന് അട്ടപ്പാടി ധ്യാനകേന്ദ്രം ഡയറക്ടർ
കൊച്ചി: ബലന്ധർ ബിഷപ്പിന്റെ ലൈംഗിക പീഡനത്തിന് ഇരയായ കന്യാസ്ത്രീ ധ്യാനത്തിന് എത്തിയിരുന്നതായി അട്ടപ്പാടി ധ്യാനകേന്ദ്രം ഡയറക്ടറുടെ മൊഴി. രേഖാമൂലമാണ് ഫാ. സേവ്യർ വട്ടേൽ മൊഴി നൽകിയത്. എന്നാൽ, പീഡനത്തെ കുറിച്ച് കുമ്പസാരം നടത്തിയതായി അറിയില്ലെന്നും ഡയറക്ടർ അന്വേഷണ സംഘത്തെ അറിയിച്ചു.
ഏത് വൈദികന് മുമ്പിലാണ് കന്യാസ്ത്രീ കുമ്പസാരം നടത്തിയതെന്ന് അറിയില്ലെന്നും ഡയറക്ടർ മൊഴി നൽകിയിട്ടുണ്ട്. അതേസമയം, കന്യാസ്ത്രീ വന്നതായിട്ടോ വൈദികരുമായി സംസാരിച്ചതായോ അറിയില്ലെന്ന് ധ്യാനകേന്ദ്രം വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.
ഈ സാഹചര്യത്തിൽ കന്യാസ്ത്രീ ധ്യാനത്തിനെത്തിയ ദിവസങ്ങളിൽ കുമ്പസാരം നടത്തിയ 12 വൈദികരിൽ നിന്ന് മൊഴിയെടുക്കാൻ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. 12 വൈദികരുടെ പേരു വിവരങ്ങൾ കൈമാറാൻ ധ്യാന കേന്ദ്രത്തോട് സംഘം നിർദേശിച്ചു. വൈദികർക്ക് ഹാജരാകാൻ നോട്ടീസ് നൽകാനാണ് തീരുമാനം.
2016 സെപ്റ്റംബറിലാണ് പീഡനത്തിന് ഇരയായ കന്യാസ്ത്രീ അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസ് ധ്യാനകേന്ദ്രത്തിൽ എത്തിയത്. ഇവിടെ വെച്ച് നടത്തിയ കുമ്പസാരത്തിലാണ് താൻ ലൈംഗിക പീഡനത്തിന് ഇരയായെന്ന വിവരം കന്യാസ്ത്രീ ആദ്യമായി പുറത്തുവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.