കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ് ഫ്രാേങ്കാ മുളയ്ക്കലിനെതിരായ സാക്ഷികളുടെ രഹസ്യമൊഴി അതിവേഗം രേഖപ്പെടുത്താൻ പ്രത്യേക അന്വേഷണ സംഘം. ബുധനാഴ്ച ഹൈകോടതി ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം ഉണ്ടായേക്കുമെന്ന സൂചനകളെ തുടർന്നാണിത്. ഇതിനായി കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്േട്രറ്റ് കോടതിയിൽ അപേക്ഷ സമർപ്പിച്ചു. പരാതിക്കാരിക്കൊപ്പമുള്ള മറ്റ് കന്യാസ്ത്രീകളുടേതടക്കം നിര്‍ണായക സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് ശ്രമം.
വിവിധ കാരണങ്ങളാൽ സഭ വിട്ട 18 കന്യാസ്ത്രീകളുടെ െമാഴിയും രേഖപ്പെടുത്തും. ബിഷപ് പീഡിപ്പിച്ചെന്ന പരാതിയില്‍ നാലു കന്യാസ്ത്രീകള്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. ഇത് നിർണായക തെളിവായി ഹാജരാക്കും. പരാതിക്കാരിക്കൊപ്പം നില്ക്കുന്ന സാക്ഷികളായ കന്യാസ്ത്രീകളില്‍നിന്ന് 164 വകുപ്പ് പ്രകാരം രഹസ്യമൊഴിയെടുക്കാൻ കോടതി അനുമതി നൽകിയിട്ടുണ്ട്. കന്യാസ്ത്രീകളിൽനിന്ന് മൊഴിയെടുക്കാൻ ൈവകരുതെന്നാണ് നിയമോപദേശം. കന്യാസ്ത്രീയെ ആദ്യം പിന്തുണച്ച കോടനാട് പള്ളി വികാരി നിക്കോളാസ് കഴിഞ്ഞ ദിവസം മൊഴിമാറ്റിയിരുന്നു.
പീഡനവിവരം കന്യാസ്ത്രീ പറഞ്ഞതായ വികാരിയുടെ ആദ്യമൊഴി വിഡിയോയില്‍ പകര്‍ത്തിയിരുന്നെങ്കിലും ഇത് കോടതിയില്‍ നിലനില്‍ക്കാത്ത സാഹചര്യത്തിലാണ് രഹസ്യമൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം തിരക്കിട്ട് തീരുമാനിച്ചത്. പാലക്കാട് അട്ടപ്പാടി ധ്യാനകേന്ദ്രത്തിന് പിന്നാലെ ഏറ്റുമാനൂർ, ഭരണങ്ങാനം എന്നിവിടങ്ങളിലെ ധ്യാനകേന്ദ്രങ്ങളിലും തെളിവെടുക്കും. അട്ടപ്പാടി ഒഴികെയുള്ള ധ്യാനകേന്ദ്രങ്ങളിൽ പീഡന വിവരം പറഞ്ഞിട്ടും കന്യാസ്ത്രീയെ സഹായിക്കാതിരുന്നതിനെക്കുറിച്ചാണ് അന്വേഷണം.
അതിനിടെ, കന്യാസ്ത്രീയെ അധിക്ഷേപിച്ച പൂഞ്ഞാർ എം.എൽ.എ പി.സി. ജോര്‍ജിനെതിരെ കുറവിലങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസം അന്വേഷണ സംഘത്തിലെ സി.ഐ കെ.എസ്. ജയന് കുറവിലങ്ങാട് മഠത്തിലെത്തി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പ്രാഥമിക അന്വേഷണമാണ് നടക്കുന്നത്.
വിഡിയോ ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ച ശേഷമാകും കൂടുതൽ നടപടിയെന്നും അന്വേഷണ സംഘം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.