തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ഐ.ടി. സെക്രട്ടറി എം. ശിവശങ്കര്‍. ഇതിനാവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളും. പദ്ധതി സ്തംഭനാവസ്ഥയിലാണെന്ന രീതിയിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും സെക്രട്ടറി പറഞ്ഞു.
സ്മാര്‍ട്ട് സിറ്റി പദ്ധതി ദുബായ് ഹോള്‍ഡിങ്സിന്‍റെയും സംസ്ഥാന സര്‍ക്കാറിന്‍റെയും സംയുക്ത സംരംഭമാണ്. കമ്പനി ബോര്‍ഡ് നയപരമായ കാര്യങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ദിനംപ്രതിയുള്ള മാനേജ്മെന്‍റിന് പ്രൊഫഷണല്‍ മാനേജ്മെന്‍റ് സംവിധാനമാണുള്ളത്.
സ്മാര്‍ട്ട് സിറ്റി കമ്പനിയും അതിന്‍റെ കരാറുകാരായ കമ്പനിയും തമ്മിലുള്ള തര്‍ക്കം ആര്‍ബിട്രേഷന്‍ നടപടികളിലേക്ക് നീങ്ങിയതും കരാറുകാറായ സിനെര്‍ജി കമ്പനി ചെന്നൈ ആസ്ഥാനമായ ക്ലെയിം ട്രിബ്യുണലില്‍ കേസ് നല്‍കിയതും അതിനെതിരെ സ്മാര്‍ട്ട് സിറ്റി ദേശീയ ട്രിബ്യുണലില്‍ അപ്പീല്‍ നല്‍കിയതും ബോര്‍ഡിന്‍റെ ശ്രദ്ധയിലുണ്ട്.
സ്മാര്‍ട്ട് സിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ തടസ്സങ്ങളില്ല. മേല്‍പറഞ്ഞ രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു വരികയാണ്. ബാധ്യതകള്‍ നിറവേറ്റാന്‍ കമ്പനി സജ്ജമാണ്. കമ്പനി ബോര്‍ഡ് നയപരമായ കാര്യങ്ങള്‍ പരിശോധിച്ചു തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ഇതിന്‍റെ ദിനം പ്രതിയുള്ള മാനേജ്മെന്‍റ് ഒരു പ്രൊഫഷണല്‍ മാനേജ്മെന്‍റ് സംവിധാനമാണ് നിര്‍വഹിച്ചു വരുന്നതെന്നും ഐ.ടി സെക്രട്ടറി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.