തിരുവനന്തപുരം: വീണാ വിജയന്റെ എക്സാലോജിക് കമ്പനിക്ക് സി.എം.ആർ.എൽ കോടികള്‍ നല്‍കിയത് ഒരു രാഷ്ട്രീയ നേതാവിനെ സ്വാധീനിക്കാനാണെന്ന് എസ്.എഫ്.ഐ.ഒക്ക് വേണ്ടി ഹാജരായ അഭിഭാഷകന് ഡല്‍ഹി ഹൈകോടതിയില്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ ആ രാഷ്ട്രീയ നേതാവ് ആരാണെന്ന് പറയാൻ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനും ബാധ്യതയുണ്ടെന്ന് മാത്യുകുഴല്നാടന് എം.എല്‍.എ.
എസ്.എഫ്.ഐ.ഒയുടെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ആ രാഷ്ട്രീയ നേതാവ് താനല്ലെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോ? ഇന്ററീം സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തിയ ‘പി.വി’ താനല്ലെന്ന് പൊതുസമൂഹത്തോട് പറയാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ? സി.എം.ആർ.എല്‍ നല്കിയ കോടികള്‍ കൈപ്പറ്റിയ പി.വി താനാണെന്ന് അംഗീകരിക്കുന്നതിന് തുല്യമാണ് മുഖ്യമന്ത്രിയുടെ മൗനം. ഇന്ററീം സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തിയ പേരിലെ പി.വി താനല്ലെന്ന് പറഞ്ഞത് പിണറായി വിജയനാണ്. മറ്റാരും അല്ലെന്ന് പറഞ്ഞിട്ടില്ല. തന്റെ കൈകള്‍ ശുദ്ധമാണെന്ന് പറഞ്ഞതും പിണറായി വിജയനാണെന്നും കേരളത്തില്‍ ഈ പേരുള്ള മറ്റൊരു പൊതു പ്രവര്‍ത്തകനുണ്ടോയെന്നും കുഴല്നാടന് ചോദിച്ചു.
അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എസ്.എഫ്.ഐ.ഒക്ക് അനുവദിച്ച സമയപരിധി എട്ടുമാസമാണെങ്കിലും ഇതേവരെ പൂര്‍ത്തിയായില്ല. അതേസമയം, എസ്.എഫ്.ഐ.ഒ അഭിഭാഷകന് ഡല്‍ഹി ഹൈകോടതിയില്‍ പറഞ്ഞത് അന്വേഷണം പൂര്‍ത്തിയായെന്നാണ്. എങ്കില്‍ എന്തുകൊണ്ട് നടപടിയിലേക്ക് പോയില്ല? അന്വേഷണം അനാവശ്യമായി നീട്ടാന്‍ പുതിയ വാദം നിരത്തുകയാണ്.
മുഖ്യമന്ത്രി പദവിയില്‍ പിണറായി തുടരുന്നത് മോദിയുടെ ദയ കൊണ്ടുമാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.