മലപ്പുറം: താനൂർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സ്വകാര്യ ചാനലിന് അഭിമുഖം നൽകിയ താനൂർ എസ്.ഐ കൃഷ്ണലാലിനെതിരെ വകുപ്പുതല നടപടി. മലപ്പുറം ജില്ല പൊലീസ് മേധാവി എസ്. സുജിത്ത് ദാസ് നൽകിയ പ്രത്യേക അന്വേഷണ റിപ്പോർട്ടിന്‍റെ ഭാഗമായാണ് നടപടി. തൃശൂർ ഡി.ഐ.ജി അജിത ബീഗമാണ് അന്വേഷണ വിധേയമായി നടപടിയെടുത്തത്. തെറ്റായ അഭിമുഖം നൽകി, അഭിമുഖം നൽകിയത് പൊലീസിന് അഭിമാനക്ഷതമുണ്ടാക്കി, അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചു എന്നിവയാണ് നടപടിയെടുക്കുന്നതിന് കാരണങ്ങളായി പറയുന്നത്.
കേരള പൊലീസ് ആക്ടിലെ സെക്ഷൻ 31 ലംഘിച്ചെന്നും വകുപ്പിന്‍റെ പ്രതിച്ഛായ നശിപ്പിച്ചെന്നും ഉത്തരവിൽ പറയുന്നുണ്ട്. എസ്.പിയുടെ റിപ്പോർട്ട് പ്രകാരം എസ്.ഐ ഗുരുതരമായ കൃത്യവിലോപം നടത്തിയെന്നും പൊതുജനങ്ങൾക്ക് മുന്നിൽ പൊലീസിനെ അപമാനിച്ചതായി പ്രഥമദൃഷ്ട്യാ വ്യക്തമായെന്നും ഉത്തരവിൽ പറയുന്നു. തൃശൂർ സിറ്റി ക്രൈംബ്രാഞ്ച് എസ്.പി ആയിരിക്കും അന്വേഷണ ഉദ്യോഗസ്ഥൻ.
താനൂര്‍ കൊലപാതകക്കേസില്‍ താന്‍ നിരപരാധിയാണെന്ന് കഴിഞ്ഞദിവസം സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ കൃഷ്ണലാല്‍ വെളിപ്പെടുത്തിയിരുന്നു. താമിര്‍ ജിഫ്രി അടങ്ങുന്ന സംഘത്തെ പിടികൂടിയത് എസ്.പിയുടെ കീഴിലുള്ള ഡാന്‍സാഫ് സംഘമാണ്. അവർക്ക് അറസ്റ്റ് രേഖപ്പെടുത്തുന്നതിന് നിയമപരമായ അവകാശമില്ലാത്തതിനാൽ തന്നെ വിളിപ്പിക്കുകയായിരുന്നു.
എം.ഡി.എം.എ പിടിച്ചത് ഉന്നത ഉദ്യോഗസ്ഥർ നേരത്തേയറിഞ്ഞിരുന്നു. താൻ പിന്നീടാണ് അറിഞ്ഞതെന്നും എസ്.ഐ പറഞ്ഞിരുന്നു. നിലവിൽ കസ്റ്റഡി മരണ കേസിൽ പ്രതിയായി സസ്പെൻഷനിലാണ് എസ്.ഐ കൃഷ്ണലാൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.