കണ്ണൂർ: കാറില്‍ ചാരിനിന്നതിന് ആറ് വയസ്സുകാരനെ ചിവിട്ടിത്തെറിപ്പിച്ച യുവാവിനെ ആദ്യം പൊലീസ് സ്റ്റേഷനിലെത്തിച്ചെങ്കിലും വിട്ടയച്ചതിന് കൃത്യമായ മറുപടി നൽകാതെ പൊലീസ്. വ്യാഴാഴ്ച രാത്രി സംഭവം നടന്നപ്പോൾ യുവാവിനെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് പോയിട്ടും കേസെടുക്കാൻ തയാറാകാതെ ഇയാളെ പറഞ്ഞുവിടുകയായിരുന്നു. തുടർന്ന് സംഭവം വാർത്തയായതോടെ ഇന്ന് രാവിലെയാണ് ഇയാളെയും കാറും പൊലീസ് കസ്റ്റഡിയിലെടുത്തത്.
വിഷയത്തിൽ പൊലീസ് കൃത്യമായി ഇടപെടുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും തലശ്ശേരി എ.സി.പി നിധിൻ രാജ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ എന്തുകൊണ്ട് യുവാവിനെ കേസെടുക്കാതെ രാത്രി വിട്ടയച്ചു എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, എ.സി.പി കൃത്യമായ ഉത്തരം നൽകിയില്ല. ഏത് വാഹനമാണെന്ന് ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല എന്നാണ് അദ്ദേഹം വിശദീകരിച്ചത്. സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
തലശ്ശേരി ജനറൽ ആശുപത്രിയിലാണ് മർദനമേറ്റ കുട്ടി ചികിത്സയിലുള്ളത്. കുട്ടിയുടെ നടുവിന് സാരമായ പരിക്കേറ്റിട്ടുണ്ട്. കുട്ടിക്ക് ചികിത്സയും നിയമസഹായവും ഉള്‍പ്പെടെയുള്ള പിന്തുണ വനിത ശിശുവികസന വകുപ്പ് നല്‍കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ സ്വമേധയാ കേസ് എടുക്കുമെന്ന് ബാലാവകാശ കമ്മിഷനും വ്യക്തമാക്കി.
ഇന്നലെ രാത്രി എട്ടോടെ തലശ്ശേരി പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ മണവാട്ടി ജങ്ഷന് അടുത്താണ് ക്രൂരസംഭവം അരങ്ങേറിയത്. പൊന്ന്യംപാലം സ്വദേശി ശിഹ്ഷാദാണ് തന്‍റെ കാറിൽ ചാരി നിന്ന ഗണേഷ് എന്ന ആറു വയസ്സുകാരനെ ക്രൂരമായി മർദിച്ചത്. കേരളത്തില്‍ ജോലിക്കെത്തിയ രാജസ്ഥാൻ സ്വദേശികളുടെ മകനാണ് ഗണേഷ്. റോഡരികിൽ നിർത്തിയിട്ട് സമീപത്തെ ടെക്സ്റ്റൈൽസിൽ പോയി വന്നപ്പോൾ കാറിൽ ചാരി നിൽക്കുന്ന കുട്ടിയെ ആണ് യുവാവ് കണ്ടത്. ഇതോടെ ഇയാൾ ശക്തമായി കുട്ടിയെ ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു.
സംഭവം കണ്ട് സമീപത്തുണ്ടായിരുന്നവരും റോഡിലൂടെ യാത്ര ചെയ്തവരും എത്തി ഇയാളെ ചോദ്യം ചെയ്തു. എന്നാൽ, ഇയാൾ ചെയ്തത് ന്യായീകരിച്ച് കാറില്‍ കയറുന്നത് ദൃശ്യങ്ങളിൽ കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.