കൊച്ചി: ഇലന്തൂർ നരബലിക്കേസിലെ രണ്ടാമത്തെ കുറ്റപത്രം 21ന് കോടതിയിൽ സമർപ്പിക്കും. പത്തനംതിട്ട ഇലന്തൂരിൽെവച്ച് കാലടി മറ്റൂരിൽ താമസിച്ചിരുന്ന റോസ്ലിയെ കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രമാണ് പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കുക. തമിഴ്നാട് സ്വദേശിനി പത്മയെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രം ജനുവരി ആറിന് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചിരുന്നു. ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്റെ മേൽനോട്ടത്തിൽ അഡീഷനൽ എസ്.പി ടി.ബിജി ജോർജിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്.
ഒന്നാം പ്രതി പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഷാഫി, രണ്ടാം പ്രതി ഇലന്തൂർ സ്വദേശി ഭഗവൽസിങ്, മൂന്നാം പ്രതി ലൈല എന്നിവർ നിലവിൽ റിമാൻഡിലാണ്. റോസ്ലിനെ കൊലപ്പെടുത്തിയ കേസിൽ കാലടി പൊലീസിന്റെ നേതൃത്വത്തിൽ തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു. ഇത് പ്രകാരം തയാറാക്കിയ ആയിരത്തിലധികം പേജുള്ള കുറ്റപത്രമാണ് സമർപ്പിക്കുക.
കൊലപാതകം, മൃതദേഹത്തോട് അനാദരവ്, തട്ടിക്കൊണ്ടുപോകൽ, മോഷണം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കുമേൽ ചുമത്തിയിരിക്കുന്നത്. 2022 ജൂൺ എട്ടിനാണ് റോസ്ലിയെ കാണാതായത്. സിനിമയിൽ അഭിനയിക്കാൻ 10 ലക്ഷം രൂപ വാഗ്ദാനം ചെയ്താണ് ഇവരെ ഇലന്തൂരിലെ വീട്ടിലെത്തിച്ച് ക്രൂരമായി കൊലപ്പെടുത്തിയത്. റോസ്ലിയുടെ അസ്ഥികൂടമാണ് ഇലന്തൂരിലെ പുരയിടത്തിൽനിന്ന് ലഭിച്ചത്. ഡി.എൻ.എ പരിശോധനയിലൂടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.