തിരുവനന്തപുരം: പാകിസ്താന്‍ ഇനിയും വന്നാല്‍ ഒറ്റക്കെട്ടായി തിരിച്ചടിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കിയ ഇന്ത്യന്‍ സൈന്യത്തെ അഭിവാദ്യം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ പരമാധികാരത്തിനും ജനങ്ങളുടെ സുരക്ഷിതത്വത്തിനും നേരെയാണ് പാകിസ്താന്‍ വെല്ലുവിളി ഉയര്‍ത്തിയത്. ഭീകരവാദികളെ സ്‌പോണ്‍സര്‍ ചെയ്ത പാകിസ്താനെതിരെ അതിശക്തമായ നടപടിയാണ് ഇന്ത്യന്‍ സൈന്യം സ്വീകരിച്ചത്.
രാജ്യസ്‌നേഹമുള്ള എല്ലാവരും ഇന്ത്യ സേനക്കൊപ്പം നില്‍ക്കും. രാജ്യത്തെ ഛിന്നഭിന്നമാക്കാനുള്ള ശ്രമങ്ങളുമായി പാകിസ്താൻ ഇനിയും വന്നാല്‍ ഒറ്റക്കെട്ടായി രാജ്യം തിരിച്ചടിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ അഭ്യർഥന. അതുകൊണ്ടു തന്നെ ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിനുള്ള തിരിച്ചടിയായാണ് പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യൻസേന ആക്രമണം നടത്തിയത്. 'ഓപറേഷൻ സിന്ദൂർ' എന്ന് പേരിട്ട സൈനിക നടപടിയിൽ നാല് ജെയ്ശെ മുഹമ്മദ്, മൂന്ന് ലശ്കറെ ത്വയ്യിബ, രണ്ട് ഹിസ്ബുൽ മുജാഹിദീൻ കേന്ദ്രങ്ങളാണ് തകർത്തത്.
കോട്ട്ലി, മുരിദ്കെ, ബഹാവൽപൂർ, ചക് അമ്രു, ഭിംബർ, ഗുൽപൂർ, സിയാൽകോട്ട്, മുസാഫറബാദ്, ഭാഗ് എന്നിവിടങ്ങളിലായിരുന്നു ആക്രമണം. ഇന്ത്യയുടെ മിസൈൽ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. 55 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. പാക് സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചിട്ടില്ലെന്നും കരസേന വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.