കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണച്ച് എസ്.വൈ.എസ് നേതാവ് നാസർ ഫൈസി കൂടത്തായി. ബി.ജെ.പിയോട് ഏറ്റുമുട്ടാൻ കരുത്തുള്ള പാർട്ടി കോൺഗ്രസ് ആണെന്നും സി.പി.എം ജയിച്ചാല്‍ ഏത് നിമിഷവും കോൺഗ്രസിനെതിരെ വോട്ടു ചെയ്യുമെന്നും നാസർ ഫൈസി പറഞ്ഞു.
സി.പി.എമ്മിന് കൂടുതൽ സീറ്റ് കിട്ടിയാൽ കേന്ദ്രഭരണം തുലാസിലാകുമെന്നും നാസർ ഫൈസി ചൂണ്ടിക്കാട്ടി. ബി.ജെ.പി ജയിച്ചാലും വേണ്ടില്ല കോൺഗ്രസ് തോറ്റാൽ മതിയെന്നാണ് സി.പി.എം നിലപാട്. കോൺഗ്രസോ കോൺഗ്രസിനെ പിന്തുണക്കുന്നവരോ ആണ് ജയിക്കേണ്ടത്.
സി.പി.എം ജയിച്ചാൽ അവർ അതുവച്ച് അവരുടെ അജണ്ട നടപ്പാക്കുകയാണ് ചെയ്യുക. ആര് ജയിച്ചാലും ഒരു പോലെ എന്ന നിലപാട് ശരിയല്ല. ബി.ജെ.പിയെ തോൽപിക്കാൻ കോൺഗ്രസ് തന്നെ ജയിക്കണമെന്നും നാസർ ഫൈസി കൂടത്തായി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം എൽ.ഡി.എഫിനെ പിന്തുണച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം രംഗത്ത് വന്നിരുന്നു. ബി.ജെ.പിയെ ശക്തമായി നേരിടുന്നത് സി.പി.എമ്മാണെന്ന് ഉമര്‍ ഫൈസി പറഞ്ഞു. ഇടത് മുന്നണിയാണ് ഇൻഡ്യ സഖ്യത്തിന്റെ ശക്തമായ നിലപാട് സ്വീകരിക്കുന്നത്. കമ്യൂണിസ്റ്റുകാര്‍ ഫാഷിസത്തോട് സന്ധി ചെയ്യില്ലെന്നും ഉമര്‍ ഫൈസി വ്യക്തമാക്കി.
മുസ് ലിം ലീഗിലെ 80 ശതമാനം ആളുകളും സമസ്തക്കാരാണ്. ലീഗ് അടുത്തിടെ കാണിക്കുന്ന നിലപാടിൽ സമസ്ത അണികൾക്ക് വേദന ഉണ്ടാക്കുന്നതായും ഉമർ ഫൈസി മുക്കം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.