തിരുവനന്തപുരം: കേരളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന അതിവേഗ റെയില്‍ പാതയെക്കുറിച്ചോ, അതിന്റെ ചുമതല മെട്രോമാന്‍ ഇ. ശ്രീധരന് നൽകിയതിനെക്കുറിച്ചോ സംസ്ഥാന സര്‍ക്കാരിന് ഔദ്യോഗികമായ ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് വ്യവസായ മന്ത്രി പി. രാജീവ്. ശ്രീധരനെ സ്പെഷല്‍ ഓഫിസറായി കേന്ദ്രം നിയമിച്ചെങ്കില്‍ അക്കാര്യം ഔദ്യോഗികമായി അറിയിക്കട്ടെ. അതിനുശേഷമാവാം ചര്‍ച്ചയെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്ത് അതിവേഗ റെയില്‍ പാത വേണമെന്നതില്‍ സര്‍ക്കാരിന് അനുകൂല നിലപാടാണ്. എന്നാല്‍, കേന്ദ്രത്തിന്റെ പുതിയ നീക്കങ്ങളെക്കുറിച്ച് വ്യക്തതയില്ല. ഇ. ശ്രീധരനെ പദ്ധതിക്കായി ചുമതലപ്പെടുത്തിയതിനെക്കുറിച്ച് മാധ്യമങ്ങളിലൂടെയുള്ള അറിവേയുള്ളൂ. കേന്ദ്രത്തില്‍നിന്ന് രേഖാമൂലം അറിയിപ്പ് ലഭിച്ചാലേ ചര്‍ച്ചകള്‍ക്ക് പ്രസക്തിയുള്ളൂ.
കേന്ദ്ര ബജറ്റില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്താമല്ലോ. സാങ്കേതികമായ കാര്യങ്ങള്‍ ബജറ്റ് പ്രഖ്യാപനത്തിനുശേഷം വിശദമായി ചര്‍ച്ച ചെയ്യാമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. അതിവേഗ റെയിലിനായി ആർ.ആർ.ടി.എസ് മോഡല്‍ കൊണ്ടുവരുന്നതിനെ കേന്ദ്ര നഗരവികസന മന്ത്രി പരസ്യമായി പിന്തുണച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.