ഫർമാൻ
കൊച്ചി: കുംഭമേള വൈറൽ താരമായി ശ്രദ്ധിക്കപ്പെട്ട പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ, ഭർത്താവ് മുഹമ്മദ് ഫർമാൻ ഖാന് താൽക്കാലിക ആശ്വാസം. ഫർമാൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കിക്കൊണ്ട് ഹൈകോടതി ഒരു മാസത്തേക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞു. മധ്യപ്രദേശിലെ ബന്ധപ്പെട്ട കോടതിയെ സമീപിക്കാൻ ഹരജിക്കാരന് അവസരം നൽകിക്കൊണ്ടാണ് ഹൈകോടതി നടപടി.
കഴിഞ്ഞ മാർച്ച് 11ന് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നൈനാർ ദേവി ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. എന്നാൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും വിവാഹത്തിനായി വ്യാജ ജനന സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നും കാണിച്ച് മധ്യപ്രദേശ് പൊലീസ് ഫർമാനെതിരെ പോക്സോ അടക്കമുള്ള ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയിരുന്നു. ദേശീയ പട്ടികവർഗ കമ്മീഷന്റെ അന്വേഷണ റിപ്പോർട്ടിൽ പെൺകുട്ടിക്ക് വിവാഹ സമയത്ത് 16 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് കണ്ടെത്തിയിരുന്നു.
മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ഹൈകോടതിയിൽ മധ്യപ്രദേശ് സർക്കാർ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. പെൺകുട്ടി വ്യാജ രേഖകൾ ചമച്ചതായും വിവാഹം നിയമവിരുദ്ധമാണെന്നും സർക്കാർ കോടതിയിൽ വാദിച്ചു. എന്നാൽ, തനിക്ക് പ്രായപൂർത്തിയായെന്ന നിലപാടിൽ പെൺകുട്ടി ഉറച്ചുനിന്നു. മധ്യപ്രദേശിൽ പോയാൽ ജീവന് ഭീഷണിയുണ്ടെന്നും ദുരഭിമാനക്കൊലക്ക് സാധ്യതയുണ്ടെന്നും പെൺകുട്ടി കോടതിയെ അറിയിച്ചിരുന്നു.
ഇരുഭാഗത്തെയും വാദങ്ങൾ പരിഗണിച്ച ശേഷമാണ്, മധ്യപ്രദേശിലെ അധികാരപരിധിയിലുള്ള കോടതിയിൽ ജാമ്യാപേക്ഷ നൽകാൻ ഹൈകോടതി ഒരു മാസത്തെ സാവകാശം അനുവദിച്ചത്. ഈ കാലയളവിൽ മുഹമ്മദ് ഫർമാനെ അറസ്റ്റ് ചെയ്യരുതെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.