ഫർമാൻ
കൊച്ചി: കുംഭമേള വൈറൽ താരമായി ശ്രദ്ധിക്കപ്പെട്ട പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ, ഭർത്താവ് മുഹമ്മദ് ഫർമാൻ ഖാന് താൽക്കാലിക ആശ്വാസം. ഫർമാൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കിക്കൊണ്ട് ഹൈകോടതി ഒരു മാസത്തേക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞു. മധ്യപ്രദേശിലെ ബന്ധപ്പെട്ട കോടതിയെ സമീപിക്കാൻ ഹരജിക്കാരന് അവസരം നൽകിക്കൊണ്ടാണ് ഹൈകോടതി നടപടി.
ഇൻഡോർ സ്വദേശിനിയായ മൊണാലിസ ഭോസ്ലേയുടെ ഭർത്താവിനെതിരെ മധ്യപ്രദേശ് പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണത്തിൽ മൊണാലിസക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തതിരുന്നത്. ക്രിമിനൽ ഗൂഢാലോചന, നിയമവിരുദ്ധ വിവാഹം തുടങ്ങിയ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കൂടാതെ പട്ടികജാതി പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) വകുപ്പുകൾ പ്രകാരവും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
ആശുപത്രി രേഖകളിൽ മൊണാലിസ 2009 ഡിസംബർ 30നാണ് ജനിച്ചതെന്ന് രേഖപ്പെടുത്തിയതായി നാഷനൽ കമീഷൻ ഫോർ ഷെഡ്യൂൾഡ് ട്രൈബ് കണ്ടെത്തിയതായി പറയുന്നു. ഈ വർഷം മാർച്ച് 11ന് വിവാഹിതയാകുമ്പോൾ പെൺകുട്ടിക്ക് 16 വയസ്സും 2 മാസവും 12 ദിവസവുമായിരുന്നു പ്രായമെന്നും അവർ പറയുന്നു. ഇതിനുപിന്നാലെയാണ് ഫർമാൻ ഖാനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തത്.
കേരളത്തിൽവെച്ചായിരുന്നു മൊണാലിസയുടെയും ഫർമാൻ ഖാന്റെയും വിവാഹം. മറ്റൊരു വിവാഹത്തിന് നിർബന്ധിച്ച പിതാവിൽ നിന്ന് രക്ഷപ്പെടാൻ കേരളത്തിൽ അഭയം തേടിയെത്തുകയായിരുന്നു മൊണാലിസയും കാമുകനും. പൂവാറിനടുത്ത് അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഫർമാൻ ഖാനുമായുള്ള വിവാഹം. നിരവധിപ്പേർ വിവാഹ വിവരമറിഞ്ഞ് ക്ഷേത്രത്തിൽ എത്തിയിരുന്നു. വിവാഹത്തിന് പിന്നാലെ മൊണാലിസയുടെ പ്രായത്തെചൊല്ലി നിരവധി ചർച്ചകൾ ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.