കൊച്ചി: കൊല്ലം കടക്കൽ ദേവീക്ഷേത്രോത്സവത്തിന് ആഘോഷ കമ്മിറ്റി ഫണ്ട് ശേഖരണം നടത്തിയതിന് ഹൈകോടതി വിമർശനം. ഉത്സവപരിപാടിയിൽ വിപ്ലവഗാനം പാടിയ ഗായകനെ ആഘോഷ കമ്മിറ്റിയാണ് കൊണ്ടുവന്നത്. പരിപാടിക്ക് പിരിവ് നടത്തുകയും സ്പോൺസറിങ്ങിലൂടെ പണം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇതിനെല്ലാം ഉത്തരവാദികളായവരെ കണ്ടെത്തി നടപടിയെടുത്തോയെന്ന് ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങിയ ബെഞ്ച് ആരാഞ്ഞു.
ക്ഷേത്രോത്സവത്തിൽ വിപ്ലവഗാനം പാടിയതിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. വിഷ്ണു സുനിൽ പന്തളം സമർപ്പിച്ച ഹരജി പരിഗണിക്കവേയാണ് കോടതി പരാമർശം. ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി. ക്ഷേത്രോപദേശക സമിതിയോട് സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശിച്ചു.
കഴിഞ്ഞ മാർച്ച് 10നാണ് ദേവസ്വം ബോർഡിന് കീഴിലുള്ള കടയ്ക്കൽ ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഗായകൻ അലോഷി ആലപിച്ച സംഗീത പരിപാടിയിൽ വിപ്ലവഗാനങ്ങൾ പാടിയത്. ഇത് വിവാദമായതോടെ ഗായകൻ അലോഷിയെ ഒന്നാംപ്രതിയാക്കി കഴിഞ്ഞദിവസം കടയ്ക്കൽ പൊലീസ് കേസെടുത്തു. ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രം രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചെന്നായിരുന്നു വിമർശനം. അതേസമയം പരിപാടിയിൽ രാഷ്ട്രീയം കലർത്തിയിട്ടില്ലെന്നായിരുന്നു ക്ഷേത്ര ഭാരവാഹികളുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.