നിലമ്പൂർ: പ്രകൃതിയുടെ താണ്ഡവത്തിൽ ഇല്ലാതായത് ഒരു കുടുംബമൊന്നടങ്കം. ഉരുൾപൊട്ടൽ ദുരന്തത്തിനിരയായ പറമ്പാടൻ കുഞ്ഞിയുടെ കുടുംബവും ബന്ധുവായ വിദ്യാർഥിയും നാടിെൻറ നൊമ്പരമായി. മണ്ണിനടിയിൽ കുടുങ്ങിയ ആറ് ജീവനുകളെ രക്ഷിക്കാൻ വഴിയില്ലാതെ നാട്ടുകാർ നിസ്സഹായരായ കാഴ്ചയായിരുന്നു ഇന്നലെ. ആഢ്യൻപാറക്ക് സമീപം ചെട്ടിയംപാടത്ത് വീട്ടിൽ ഉറങ്ങിക്കിടന്നവരെയാണ് അർധരാത്രിയോടെയുണ്ടായ മലയിടിച്ചിൽ തട്ടിയെടുത്തത്. നിലവിളി കേട്ടിട്ടും ഒന്നും ചെയ്യാൻ സമീപവാസികൾക്കായില്ല. അരകിലോമീറ്ററോളം മുകളിൽനിന്നുള്ള കൂറ്റൻ പാറക്കല്ലുകളും മണ്ണും ചളിയും ദുരന്തസ്ഥലത്ത് നിറഞ്ഞിരുന്നു. തോരാമഴയും വീണ്ടും ഉരുൾപൊട്ടുമെന്ന ഭീതിയും ഒപ്പം ഇരുട്ടുമെല്ലാം സ്ഥിതി ഭീതിതമാക്കി. എത്രപേർ മണ്ണിനടിയിൽപെെട്ടന്ന് അറിയാനാകാത്ത അവസ്ഥ. രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തിയവർക്ക് സഹതപിക്കാനേ കഴിഞ്ഞുള്ളൂ. ദുരന്തമുഖത്തുനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട മറ്റ് കുടുംബങ്ങളെ സുരക്ഷിതസ്ഥലത്തേക്ക് മാറ്റുകയെന്നത് മാത്രമാണ് അപ്പോൾ ചെയ്യാനായത്. പുലരുവോളം മഴ തുടർന്നതിനാൽ വെളിച്ചം വന്ന ശേഷമാണ് ദുരന്തസ്ഥലത്തേക്ക് ജനത്തിനെത്താനായത്.
പട്ടികജാതി, പട്ടികവർഗത്തിലെ 13 കുടുംബങ്ങളാണ് ചെട്ടിയംപാടം കോളനിയിലുള്ളത്. ഓട് മേഞ്ഞ ചെറിയ വീടുകളാണ് എല്ലാം. ഒരു മാസംമുമ്പ് ഇവിടെ ചെറിയ തോതിൽ മണ്ണിടിച്ചിലുണ്ടായിരുന്നു. കുന്നിൻചെരിവിലെ രണ്ടാമത്തെതാണ് കുഞ്ഞിയുടെ തറവാട് വീട്. മകൻ സുബ്രഹ്മണ്യെൻറ വീടും ഇതിന് സമീപമാണ്. സുബ്രഹ്മണ്യെൻറ ഭാര്യയും കുട്ടികളും അമ്മയോടൊപ്പം തറവാടുവീട്ടിലായിരുന്നു. വിരുന്നെത്തിയ മിഥുനും ഇവരോടൊപ്പമുണ്ടായിരുന്നു. കൂട്ടനിലവിളി കേട്ട് സുബ്രഹ്മണ്യൻ ടോർച്ചുമായി ഇവിടേക്ക് ഓടുന്നത് കണ്ടവരുണ്ട്. അഞ്ചുപേർ മാത്രം മണ്ണിനടിയിൽപെെട്ടന്നാണ് കോളനിവാസികൾ കരുതിയത്. സുബ്രഹ്മണ്യനെ കാണാതായപ്പോഴാണ് ആറാമത് ഒരാൾകൂടി ദുരന്തത്തിൽപെെട്ടന്ന് ബോധ്യമായത്. മൂത്തേടം സ്വദേശിയായ മിഥുൻ കുഞ്ഞിയുടെ സഹോദരിയുടെ മകനാണ്. മഴ കാരണം സ്കൂളിന് അവധി കൊടുത്തതിനാൽ വിരുന്നെത്തിയതാണ്. ഓട് മേഞ്ഞ രണ്ട് മുറികളുള്ളതാണ് കുഞ്ഞിയുടെ വീട്. ഉരുൾപൊട്ടലിൽ വീട് തന്നെ അപ്രത്യക്ഷമായി. വീട് നിന്ന സ്ഥലത്ത് ഇപ്പോൾ കാണുന്നത് മണ്ണും ചളിയും പാറക്കല്ലുകളും മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.