ടൗട്ടെ കേരളം വിട്ടു; മണിക്കൂറിൽ 160 കി.മീ വരെ വേഗത, 20 വരെ മഴ തുടരും; കനത്ത ജാഗ്രത
പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കും; ജാഗ്രതാ നിര്‍ദ്ദേശം
തൃശൂർ: മഴ തുടരുന്ന സാഹചര്യത്തില്‍ പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്നു വിടാന്‍ അനുമതി നല്‍കിയതായി ജില്ലാ കലക്ടര്‍ എസ്. ഷാനവാസ് അറിയിച്ചു. 419.41 മീറ്ററിനു മുകളിലേക്ക് ജലനിരപ്പ് ഉയര്‍ന്നാലാണ് സ്പില്‍വേ ഷട്ടറുകള്‍ വഴി വെള്ളം പുറത്തേക്ക് ഒഴുക്കുക. വെള്ളം തുറന്നു വിടുന്ന സാഹചര്യത്തില്‍ ചാലക്കുടി പുഴയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ഇരു കരയിലുമുള്ളവര്‍ ജാഗ്രത പാലിക്കണെമെന്നും നിര്‍ദ്ദേശമുണ്ട്.
പുഴയില്‍ മത്സബന്ധനം, അനുബന്ധ പ്രവര്‍ത്തികള്‍ എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ 418.05 മീറ്ററാണ് അണക്കെട്ടിലെ ജലനിരപ്പ്. അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി 424 മീറ്ററാണ്. അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള മുന്നറിയിപ്പ് നല്‍കാന്‍ ഇടമലയാര്‍ ഡാം സേഫ്റ്റി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കും കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
11 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം , തൃശൂർ, പാലക്കാട് , കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ്.
പഴശ്ശി ഡാം ഭാഗികമായി തുറക്കും
മട്ടന്നൂർ: പഴശ്ശി ഡാം ഇന്ന് ഉച്ച 12 മണിക്ക് ഭാഗികമായി തുറക്കും. നിലവിൽ 24.55m ജലനിരപ്പുള്ള ഡാമിൽ ഓരോ മണിക്കൂറിലും 10 സെൻ്റീമീറ്റർ വച്ച് കൂടികൊണ്ടിരിക്കുന്നതായി കലക്ടർ അറിയിച്ചു.
ഡാമിൻ്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്നതിനാൽ സുരക്ഷിതത്വം കണക്കിലെടുത്ത് ഡാമിൻ്റെ ഷട്ടറുകൾ ഇന്ന് ഉച്ചക്ക് 12 മണിക്ക് ഭാഗികമായി തുറക്കുവാൻ അനുമതി നൽകിയിട്ടുണ്ട്.
പടിയൂർ, ഇരിക്കൂർ, നാരാത്ത്, കൂടാളി പാപ്പിനിശ്ശേരി, വളപ്പട്ടണം, കല്യാശ്ശേരി ,മയ്യിൽ, മലപ്പട്ടണം, ചെങ്ങളായി എന്നീ ഗ്രാമ പഞ്ചായത്തുകൾ, ആന്തൂർ, മട്ടന്നൂർ ഇരിട്ടി മുനിസിപ്പാലിറ്റികൾ എന്നീ പ്രദേശത്തുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും കലക്ടർ അറിയിച്ചു.
കടലാക്രമണം രൂക്ഷം
വടകര അഴിത്തല മുതൽ കുരിയാടി വരെ നാലു കിലോമീറ്റർ ദൂരത്തിൽ കടലാക്രമണം രൂക്ഷം. കടൽ ഭിത്തിയില്ലാത്ത സ്ഥലങ്ങൾ പൂർണമായും കടലെടുത്തു. കരിങ്കൽ ഭിത്തി തിരയടിച്ച് തകരുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.