'അവഗണിച്ച്, അപമാനിച്ച് വിടുന്ന ജനപ്രതിനിധികളെയല്ല നമുക്ക് വേണ്ടത്'; ആറൻമുളയിൽ ആരോഗ്യമന്ത്രിക്കെതിരെ പ്രചാരണത്തിനിറങ്ങി ഹർഷിന

കോഴിക്കോട്: ആറൻമുളിയിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥി അബിൻ വര്‍ർക്കിക്കായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി, പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹര്‍ഷിന. പ്രസവ ശസ്ത്രക്രിയക്കിടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് വയറ്റിൽ കത്രിക കുടുങ്ങുയതുമായി ബന്ധപ്പെട്ട് അഞ്ചുവർഷക്കാലം താൻ അനുഭവിച്ച യാതകളാണ് കോഴിക്കോട് നിന്ന് ആറൻമുളയിൽ വന്ന് ആരോഗ്യ മന്ത്രിക്കെതിരെ പ്രചാരണം നടത്താൻ തന്നെ പ്രേരിപ്പിച്ചതെന്ന് ഹർഷിന പറഞ്ഞു. നീതി നൽകേണ്ടവർ അത് നിഷേധിച്ചു. കൂടെയുണ്ട് എന്ന് ആരോഗ്യമന്ത്രി നിരന്തരം പറഞ്ഞെങ്കിലും ഇതുവരെ നീതി ലഭിച്ചിട്ടില്ല. കത്രിക വയറ്റിൽ കുടുങ്ങിയതിന്‍റെ ദുരിതം ഇപ്പോഴും അനുഭവിക്കുകയാണ് താൻ. അവഗണിച്ച്, അപമാനിച്ച് വിട്ട ജനപ്രതിനിധികളെഅല്ല നമുക്ക് വേണ്ടത്. ജനങ്ങളെ കൂട്ടിപ്പിടിച്ച് അവരുടെ പ്രശ്നങ്ങളിൽ പരിഹാരം കാണുന്നവരെയാണ് നമുക്ക് ആവശ്യം. നീതിക്കായുള്ള തന്‍റെ പോരാട്ടത്തിൽ അബിൻ വർക്കി എന്നും തനിക്കൊപ്പമുണ്ടായിരുന്നു.

തന്നെ അവഗ‍ണിച്ചതിലുള്ള പ്രതിഷേധം അറിക്കുന്നതിനുകൂടിയാണ് താൻ മന്ത്രി മത്സരിക്കുന്ന മണ്ഡലത്തിൽ പ്രചാരണത്തിന് വന്നതെന്നും ഹർഷിന പറഞ്ഞു. വീണാജർജിനെതിരെ വൻ ഭൂരിപക്ഷത്തോടെ അബിൻ വർക്കിയെ വിജയിപ്പിക്കണമെന്നും ഹർഷിന വോട്ടർമാരോട് അഭ്യർഥിച്ചു. ആശാവർക്കർമാരും ഇന്ന് ആറൻമുളയിൽ വീണാജോർജിനെതിരെ പ്രചാരണത്തിനെത്തി.

ഹർഷിനയുടെ വയറ്റിൽ കത്രിക കുടങ്ങിയ കേസിൽ കോഴിക്കോട് മെഡിക്കൽ കോളജിലെ രണ്ടു ഡോക്ടർമാരെയും രണ്ടു നഴ്സുമാരെയും പ്രതികളാക്കി മെഡിക്കൽകോളജ് പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. പ്രോസിക്യൂഷൻ ഹർഷിനക്ക് അനുകൂലമായി നിലപാട് സ്വീകരിക്കാത്തതിനാലാണ് കോടതി വിചാരണക്ക് സ്റ്റേ അനുവദിച്ചതെന്നും ഹർഷിനയും സമര സമിതിയും ആരോപിക്കുന്നു. ഹർഷിനക്ക് സര്‍ക്കാരിന്‍റെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ടു ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും അത് പര്യാപ്തമല്ലെന്ന് കാണിച്ച് ഹർഷിന നിരസിക്കുകയായിരുന്നു.

Tags:    
News Summary - Harshina campaigns against the Health Minister in Aranmula

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.