തിരുവനന്തപുരം: തമിഴ്നാട് വൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ മലയാളികളായ അധ്യാപകർ മരിച്ച സംഭവത്തിൽ ഹെയർപിൻ വളവുകളിൽ പാലിക്കേണ്ട നിർദേശവുമായി കേരള പൊലീസ്. ഹെയർപിൻ വളവുകളിൽ പ്രത്യേക ജാഗ്രത വേണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു. ഏറെ അപകടസാധ്യതയുള്ള ഈ ഭാഗങ്ങളിൽ ഡ്രൈവർമാർ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു.
പൊലീസിന്റെ നിർദേശങ്ങൾ
1. ഹെയർപിൻ വളവിൽ എത്തുന്നതിന് മുമ്പ് വേഗത കുറക്കണം
2. ഈ ഭാഗങ്ങളിലെ വളവുകളിൽ ഓവർടേക്ക് ചെയ്യരുത്
3. ഹോൺ മുഴക്കി മുന്നിലുള്ള വാഹനങ്ങൾക്ക് സൂചന നൽകുക
4. കയറ്റത്തിൽ ചെറിയ ഗിയറിൽ വാഹനം നിയന്ത്രിക്കുക
5. ഇറക്കത്തിൽ ബ്രേക്കിനെ ആശ്രയിക്കാതെ എൻജിൻ ബ്രേക്കിങ് ഉപയോഗിക്കുക
6. വളവിൽ വാഹനം നിർത്തിയിടരുത്
7. വലിയ വാഹനങ്ങൾക്ക് വളവിൽ തിരിയാൻ കൂടുതൽ സ്ഥലം ആവശ്യമാണ്, അതിനാൽ അകലം പാലിക്കുക
8. രാത്രിയിൽ ഹെഡ് ലൈറ്റ് ശരിയായി ഉപയോഗിക്കുക
9. ക്ഷീണം, ഉറക്കം, മൊബൈൽ ഫോൺ ഉപയോഗം എന്നിവ ഒഴിവാക്കി ഡ്രൈവ് ചെയ്യുക
എന്നിങ്ങനെയാണ് പൊലീസ് ഡ്രൈവർമാർക്ക് നൽകുന്ന നിർദേശങ്ങൾ.
പശ്ചിമഘട്ടത്തിൽനിന്നും 3,500 അടി ഉയരത്തിലാണ് വാൽപ്പാറ നഗരം സ്ഥിതി ചെയ്യുന്നത്. വാൽപ്പാറയിൽ ചെങ്കുത്തായ 40 ഹെയർ പിൻവളവുകളുള്ള റോഡാണ്. സുരക്ഷക്കു വേണ്ടി സംരക്ഷണ ഭിത്തി കെട്ടി ഓരോ വളവിനും നമ്പർ രേഖപ്പെടുത്തിയിട്ടുണ്ട്. വഴിയിൽ ഉടനീളം ബോർഡുകളും അപകട മുന്നറിയിപ്പുകളും നൽകിയിട്ടുണ്ട്. എന്നിരുന്നാലും വാഹനാപകടങ്ങൾക്ക് ഇവിടെ കുറവില്ല. റോഡുകളെ കുറിച്ച് പരിചയമില്ലാത്ത ഡ്രൈവർമാർ ഇതുവഴി വരുന്നത് അപകട സാധ്യത വർധിപ്പിക്കുന്നുണ്ട്. പലയിടങ്ങളിലും ഒരു വാഹനത്തിന് മാത്രം പോകാനുള്ള സ്ഥമാണുണ്ടാവുക. ഈ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് ബ്രേക്ക് കാര്യക്ഷമമല്ലെങ്കിൽ വൻ ദുരന്തത്തിലേക്ക് വഴിവെക്കുക.
കുത്തനെയുള്ള പാതകളിലൂടെ സഞ്ചരിക്കുമ്പോൾ പരിചയമില്ലാത്ത ഡ്രൈവർമാർ തുടർച്ചയായി ബ്രേക്ക് ഉപയോഗിക്കുന്നത് ബ്രേക്ക് സിസ്റ്റം ചൂടാകാനും തുടർന്ന് പ്രവർത്തനരഹിതമാക്കുന്നതിനും നിയന്ത്രണം നഷ്ടപ്പെടാനും കാരണമാകുമെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു. ഇതു വഴി വാഹനം ഓടിക്കുന്നവർ ചെറിയ ഗിയറിൽ വാഹനം ഇറക്കുക. ബ്രേക്കിന് പകരം എൻജിൻ ബ്രേക്കിനെ ആശ്രയിക്കാം. ദീർഘദൂര യാത്രകളിൽ ആവശ്യമായ വിശ്രമമില്ലാതെ വാഹനം ഓടിക്കുന്നതും അപകടസാധ്യത വർധിപ്പിക്കും. ഇടക്ക് വാഹനം നിർത്തുന്നത് ബ്രേക്കിന്റെ കാര്യക്ഷമതയെ വർധിപ്പിക്കും. കഴിഞ്ഞ എട്ട് വർഷത്തിനിടെ 20 പേരാണ് വാഹനാപകടങ്ങളിൽ ഇവിടെ മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.