നെയ്യാറ്റിൻകര: കേരളത്തിൽ അപൂർവമായാണ് സ്ത്രീകൾക്ക് വധശിക്ഷ വിധിക്കാറുള്ളത്. ഇതുവരെ ആകെ ഒരു സ്ത്രീക്കാണ് വധശിക്ഷ വിധിച്ചിട്ടുള്ളത്. ഷാരോൺ വധക്കേസിൽ ഗ്രീഷ്മക്ക് തൂക്കുകയർ വിധിച്ചതോടെ അത് രണ്ടായി. വധശിക്ഷക്ക് വിധിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീയായും ഗ്രീഷ്മ മാറി. ഗ്രീഷ്മയടക്കം 40 പേരാണ് കേരളത്തിൽ വധശിക്ഷ കാത്തുകഴിയുന്നത്.
വിഴിഞ്ഞം ശാന്തകുമാരി വധക്കേസിലെ പ്രതി റഫീഖ ബീവിക്കാണ് ഇതിനു മുമ്പ് വധശിക്ഷ വിധിച്ചത്. രണ്ടുകേസുകളിലും നെയ്യാറ്റിൻകര അഡീഷനൽ ജില്ല ജഡ്ജി എ.എം. ബഷീർ വിധി പറഞ്ഞത് എന്നതും ശ്രദ്ധേയം. അപൂർവങ്ങളിൽ അപൂവമായ കേസ് എന്ന് പറഞ്ഞാണ് ഗ്രീഷ്മക്ക് ജഡ്ജി വധ ശിക്ഷ വിധിച്ചത്.
2024 മേയിലാണ് ശാന്തകുമാരി കേസിലെ വിധി വന്നത്. സ്വർണാഭരണങ്ങൾ കവരാനാണ് വയോധികയായ ശാന്തകുമാരിയെ റഫീഖ ബീവി കൊലപ്പെടുത്തിയത്. ശാന്തകുമാരിയുടെ അയൽവാസിയായിരുന്നു റഫീഖ ബീവി. കൂട്ടു പ്രതികളായ അൽ അമീൻ, റഫീഖയുടെ മകൻ ഷഫീഖ് എന്നിവർക്കും വധശിക്ഷ ലഭിച്ചു.
ഗ്രീഷ്മയുടെ അമ്മാവനും കേസിലെ മൂന്നാം പ്രതിയുമായ നിർമല കുമാരൻ നായർക്ക് മൂന്നു വർഷം തടവും 50,000 രൂപ പിഴയുമാണ് നെയ്യാറ്റിൻകര അഡീഷനൽ സെഷൻ കോടതി ശിക്ഷ വിധിച്ചത്.
ക്രൂര കൊലപാതകത്തിന് വധശിക്ഷക്ക് പുറമെ രണ്ട് ലക്ഷം പിഴയും കോടതി ശിക്ഷ വിധിച്ചു. കൊലപാതകത്തിനായി തട്ടിക്കൊണ്ടുപോകലിന് 10 വർഷം തടവും ഒരു ലക്ഷം രൂപയും അന്വേഷണം വഴിതിരിച്ചുവിട്ടതിന് അഞ്ച് വർഷം തടവും 50,000 രൂപ പിഴയും കോടതി ചുമത്തി. കൊലപാതകത്തിൽ പ്രതികൾക്കുള്ള പങ്ക് വിവരിക്കുന്ന 586 പേജുള്ള വിധിയാണ് കോടതി പുറപ്പെടുവിച്ചത്. മരണക്കിടക്കയിലും ഷാരോൺ ഗ്രീഷ്മയെ സ്നേഹിച്ചു. ഗ്രീഷ്മ ശിക്ഷിക്കപ്പെടാൻ ഷാരോൺ ആഗ്രഹിച്ചിരുന്നില്ല. സ്നേഹബന്ധം തുടരുമ്പോഴാണ് ഷാരോണിനെ കൊല്ലാൻ ശ്രമിച്ചതെന്ന് കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.