കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലുന്ന സർക്കാർ നയം തിരുത്തണം -ജമാഅത്തെ ഇസ്ലാമി

കോഴിക്കോട്: സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം രാത്രി 12 മണി വരെയാക്കി വർധിപ്പിക്കാനുള്ള ഇടത് സർക്കാരിന്റെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ജമാഅത്തെ ഇസ്ലാമി അമീർ പി. മുജീബ് റഹ്മാൻ. കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തെ അനുനിമിഷം തകർക്കാൻ ഉദ്ദേശിക്കുന്നവർക്ക് മാത്രമേ അത്തരമൊരു തീരുമാനമെടുക്കാനാവൂ. മദ്യലഭ്യത കുറക്കുമെന്ന് വാഗ്ദാനം നൽകി അധികാരത്തിൽ വന്നവർ, ഇപ്പോൾ മദ്യമൊഴുക്കിലൂടെ ഖജനാവ് നിറക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

വീടകങ്ങളുടെയും തെരുവുകളുടെയും സന്ധ്യായാമങ്ങളെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുന്ന മദ്യം ഇനി കേരളത്തിന്‍റെ പുലരികളെയും വിഷലിപ്തമാക്കുന്നതിനെയാണോ ഇടതുപക്ഷം നവകേരളമെന്ന് വിളിക്കുന്നത്? പുരോഗമനം എന്ന വ്യാജേന നമ്മുടെ കലാലയങ്ങളിലും പൊതുസമൂഹത്തിലും അടിച്ചേൽപ്പിക്കുന്ന 'ജൻഡർ ന്യൂട്രാലിറ്റി' പോലുള്ള ആശയങ്ങളും ഈ മദ്യനയവും ഒരേ ദിശയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

നമ്മുടെ സാംസ്കാരിക അടിത്തറയെയും ധാർമിക ബോധത്തെയും തകർക്കുകയാണ് ഇവ രണ്ടും. അതിരുകളില്ലാത്ത സ്വാതന്ത്ര്യം എന്ന പേരിൽ യുവതലമുറയെ വഴിതെറ്റിക്കുന്ന ഇത്തരം പ്രവണതകൾ ഒരു സമൂഹത്തെ ആകെ അരാജകത്വത്തിലേക്കാണ് നയിക്കുക. എല്ലാവർക്കും അന്തസും അടിസ്ഥാന സുരക്ഷയും ഉറപ്പാക്കുന്നതാണ് വികസനമെന്ന് വിഷൻ 2031 അന്താരാഷ്ട്രാ സമ്മേളനത്തിൽ മുഖ്യമന്ത്രി പ്രസംഗിച്ചത് ഇന്നലെയാണ്.

അർധരാത്രി വരെ മദ്യം വിളമ്പുന്നതിലൂടെ അന്തസും സുരക്ഷയും ഉറപ്പുവരുത്താനാവുന്നതെങ്ങനെയാണാവോ? ധാർമികതയില്ലാത്ത വികസനവും സുഭിക്ഷതയും നാടിന് ആപത്തേ വരുത്തൂ. തിന്മകളുടെ അനേകം വാതിലുകൾ തുറക്കുമെന്നത് മഹദ് വചനം മാത്രമല്ല. മനുഷ്യ സമൂഹം കണ്ണിരു കൊണ്ട് ജീവിച്ച് അനുഭവിച്ച തിക്ത സത്യമാണ്. കുടുംബങ്ങളെ കണ്ണീരിലാഴ്ത്തുന്ന, കേരളത്തെ തകർക്കുന്ന, വരുംതലമുറയെ ലഹരിക്ക് അടിമകളാക്കുന്ന ഈ തീരുമാനത്തിൽ നിന്ന് സർക്കാർ അടിയന്തരമായി പിന്മാറണമെന്നും മുജീബ് റഹ്മാൻ ആവശ്യപ്പെട്ടു.

Tags:    
News Summary - Government policy that is drowning Kerala in alcohol should be corrected - Jamaat-e-Islami

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.