തിരുവനന്തപുരം: പണിമുടക്കിൽ പങ്കെടുക്കരുതെന്ന ഹൈകോടതി നിർദേശവും ഡയസ്നോൺ ഭീഷണിയും തള്ളി സംസ്ഥാന സർക്കാർ ജീവനക്കാർ. സെക്രട്ടേറിയറ്റിലും ജില്ല ഭരണകേന്ദ്രങ്ങളിലും ബഹുഭൂരിപക്ഷം ജീവനക്കാരും ചൊവ്വാഴ്ചയും ജോലിക്ക് ഹാജരായില്ല.
പലയിടങ്ങളിലും ജോലിക്കെത്തിയവരെ സർവിസ് സംഘടനാ പ്രവർത്തകർ തിരിച്ചയച്ചു. ഡയസ്നോൺ ഉത്തരവ് പ്രകാരം ജീവനക്കാർക്ക് യാത്രാസൗകര്യം ഒരുക്കാൻ ശ്രമിച്ച കെ.എസ്.ആർ.ടി.സി ബസുകൾ സമരാനുകൂലികൾ തടഞ്ഞു.
ജീവനക്കാരെ ആക്രമിച്ചതായും പരാതിയുണ്ട്. 4828 ജീവനക്കാരുള്ള സെക്രട്ടേറിയറ്റിൽ ജോലിക്കെത്തിയത് 212 പേർ മാത്രം. 4.15 ശതമാനം. തിങ്കളാഴ്ച 32 പേരാണ് ജോലിക്കെത്തിയത്. പൊതുഭരണ വകുപ്പ് -188, ധന വകുപ്പ് -23, നിയമ വകുപ്പ്-1 എന്നിങ്ങനെയാണു ഹാജർ. കലക്ടറേറ്റുകളിലും ഹാജർനില വളരെ കുറവായിരുന്നു.
പണിമുടക്കിൽ പങ്കെടുക്കുന്നവർക്കെതിരെ കാര്യമായ നടപടിയുണ്ടാകില്ലെന്ന സർവിസ് സംഘടനകളുടെ ഉറപ്പിന്‍റെ അടിസ്ഥാനത്തിലാണ് ബഹുഭൂരിപക്ഷവും ഹാജരാകാതിരുന്നത്. അടിയന്തര സാഹചര്യത്തിൽ മാത്രമേ അവധി അനുവദിക്കൂ എന്നും എല്ലാവരും ഹാജരാകണമെന്നും ഡയസ്നോൺ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. താൽക്കാലിക ജീവനക്കാർ ജോലിക്ക് എത്തിയില്ലെങ്കിൽ പിരിച്ചുവിടുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ജീവനക്കാർ അതെല്ലാം അവഗണിച്ചെന്ന് ഹാജർ നില വ്യക്തമാക്കുന്നു.
ഡയസ്നോൺ കാര്യമാക്കേണ്ടെന്നും ജോലിക്കെത്താത്തവർ അവധിക്ക് അപേക്ഷിച്ചാൽ മതിയെന്നുമാണ് സർവിസ് സംഘടനകൾ ജീവനക്കാർക്ക് നൽകിയ നിർദേശം. അവധി അപേക്ഷിച്ചാൽ നടപടിയെടുക്കാൻ പ്രയാസമാണ്. സർക്കാർ പിന്തുണയുള്ള സമരമായതിനാൽ അവധി അപേക്ഷകളിൽ കാര്യമായ പരിശോധനയും ഉണ്ടാകില്ല. വാഹനസൗകര്യമില്ലാത്ത കാരണമടക്കം ജീവനക്കാർക്ക് ചൂണ്ടിക്കാട്ടാനാകും.
കണ്ണൂർ: സർക്കാർ ജീവനക്കാർക്ക് പണിമുടക്കാൻ അവകാശമില്ലെന്ന ഹൈകോടതി പരാമർശത്തിനെതിരെ വിമർശനവുമായി സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ. ജീവനക്കാർക്ക് പണിമുടക്കാൻ അവകാശമില്ലെന്ന കോടതി പരാമർശം അപലപനീയമാണ്. കോടതിക്ക് ബ്രിട്ടീഷ് പ്രേതം ബാധിച്ചിരിക്കുന്നു. സമരം ചെയ്യാൻ അവകാശമില്ലെന്ന് പറയാൻ ഇതെന്താ വെള്ളരിക്കാ പട്ടണമോ. ജഡ്ജിമാർ അടക്കം ജോലിചെയ്യുന്നത് സമരങ്ങളിലൂടെ നേടിയ സ്വാതന്ത്ര്യത്തിലൂടെയാണെന്നും അദ്ദേഹം പ്രതികരിച്ചു.
തലശ്ശേരി: സർക്കാർ ജീവനക്കാർക്ക് പണിമുടക്കാനുള്ള അവകാശം നിഷേധിച്ച ഹൈകോടതി വിധി ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുന്നതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പണിമുടക്ക് സർക്കാർ സ്പോൺസേർഡ് സമരമല്ല, തൊഴിലാളികൾ നടത്തുന്ന സമരമാണ്. ജനാധിപത്യപരമായി സമരം ചെയ്യാനുള്ള അവകാശം നിഷേധിക്കുകയാണ് കോടതി. ജീവനക്കാരന് പണിമുടക്കാനുള്ള അവകാശം നിഷേധിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ധാരാളം പണിമുടക്കും സമരവും നടത്തിയാണ് നാട് മാറിയത്. ബ്രിട്ടീഷുകാർക്കെതിരെ പണിമുടക്കിയത് ഏതെങ്കിലും കോടതിയുടെ അനുമതിയോടെയായിരുന്നില്ല. എല്ലാകാലത്തും ജനങ്ങൾ പോരാടിയാണ് നാട്ടിൽ മാറ്റം കൊണ്ടുവന്നത്. ജഡ്ജിമാർക്ക് പറയാനുള്ള കാര്യം ജഡ്ജിമാർ തുറന്നു പറയുന്നുണ്ടല്ലോ. സുപ്രീംകോടതിയിലെ നാല് ജഡ്ജിമാരല്ലേ കോടതിയിൽനിന്ന് ഇറങ്ങിവന്ന് പത്രസമ്മേളനം നടത്തിയത്. ഏതെങ്കിലും നിയമത്തിൽ പറഞ്ഞ കാര്യമാണോ. വളരെ ശക്തമായ പ്രതികരണമല്ലേ നടത്തിയത്. അവരിലൊരു ജഡ്ജി സുപ്രീംകോടതി ചീഫ് ജസ്റ്റിസായി. ജഡ്ജിമാർ പ്രതികരിക്കുന്ന രാജ്യത്ത് മറ്റാരും പ്രതികരിക്കാൻ പാടില്ലെന്നാണോ -കോടിയേരി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.