െകാച്ചി: നിലവാരമില്ലാത്ത ചില്ലുവാതിലുകൾ സ്ഥാപിക്കുന്നത് നിയമവിരുദ്ധമാക്കി കെട്ടിട നിർമാണ ചട്ടത്തിൽ ഭേദഗതി കൊണ്ടുവരുന്നത് പരിഗണിക്കണമെന്ന് ഹൈകോടതി. ഇത് സംബന്ധിച്ച നിവേദനങ്ങൾ ഒരു മാസത്തിനകം പരിശോധിച്ച് തീരുമാനമെടുക്കാൻ തദ്ദേശ സെക്രട്ടറിക്ക് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. പെരുമ്പാവൂരിലെ ബാങ്ക് ശാഖയിൽ ചില്ലു വാതിലിൽ ഇടിച്ചു വീണ വീട്ടമ്മ പൊട്ടിയ ചില്ലു കയറി മരിച്ചത് ചൂണ്ടിക്കാട്ടി പൊതു, സ്വകാര്യ സ്ഥാപനങ്ങളിലെ ചില്ലുവാതിലുകൾ അപകടരഹിതമായ ടഫ്ലോൺ ഗ്ലാസിൽ നിർമിക്കാൻ ഉത്തരവിടണമെന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശി ഐ. സിദ്ദീഖ് ബാബു നൽകിയ ഹരജിയിലാണ് ഉത്തരവ്.
എല്ലാ വാണിജ്യ സ്ഥാപനങ്ങളിലും നിലവാരമില്ലാത്ത ചില്ലുവാതിലുകൾ മാറ്റി അപകടരഹിതമായവ സ്ഥാപിക്കാൻ തിരുവനന്തപുരം, കൊല്ലം ജില്ല കലക്ടർമാർ ഉത്തരവിട്ടിട്ടുണ്ടെങ്കിലും കെട്ടിട നിർമാണ ചട്ടത്തിൽ ഭേദഗതി വരുത്താതെ നടപ്പാക്കാനാവില്ല. നിലവാരമില്ലാത്ത ചില്ലുകൾ ഉപേയാഗിക്കുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിച്ച് ചട്ടം ഭേദഗതിക്ക് സർക്കാറിന് നിവേദനം നൽകിയെങ്കിലും നടപടിയില്ലെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി.
പെരുമ്പാവൂരിൽ സ്ത്രീ മരിക്കാനിടയായത് നിലവിെല ദുർബലമായ നിയമം മൂലമാണെന്ന് കോടതി നിരീക്ഷിച്ചു. പുതിയ കെട്ടിടനിർമാണ ചട്ടത്തിൽ ഗ്ലാസ് ഉപയോഗത്തിന് നിയന്ത്രണങ്ങൾ നിർദേശിക്കുന്ന വ്യവസ്ഥകൾ മൂന്ന് നിലക്ക് മേലുള്ള കെട്ടിടങ്ങൾക്ക് മാത്രമാണെന്ന് സർക്കാറിന് വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണി അറിയിച്ചു. നിയമഭേദഗതി വേണമെന്ന അറ്റോർണിയുടെ അഭിപ്രായം രേഖപ്പെടുത്തിയ കോടതി, ടൗൺ പ്ലാനറെ കേസിൽ കക്ഷി ചേർക്കുകയും ചട്ട ഭേദഗതി സംബന്ധിച്ച് തീരുമാനിക്കാൻ സർക്കാറിനോട് നിർദേശിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.