രാഹുലിനെ അരികിൽകണ്ട് സന്തോഷംകൊണ്ട് പൊട്ടിക്കരഞ്ഞ് പെൺകുട്ടി; ചേർത്തുപിടിച്ച് ഒപ്പംനടത്തി 'രാഗാ'-വിഡിയോ

ഭാരത് ജോഡോ യാ​ത്രക്കിടെ രാഹുലിന്റെ അടുത്ത് എത്താനായതിന്റെ സന്തോഷം അടക്കാനാവാതെ പൊട്ടിക്കരഞ്ഞ് പെൺകുട്ടി. പെൺകുട്ടിയെ ഒപ്പം ചേർത്തുപിടിച്ചും ഒപ്പം നടത്തിയലും രാഹുൽ. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. നടൻ രമേശ് പിഷാരടിയും ഈ സമയം രാഹുലിന് ഒപ്പമുണ്ടായിരുന്നു. ഭാരത് ജോഡോ യാത്രയുടെ 20-ാം ദിവസത്തിൽ മലപ്പുറം ജില്ലയിൽ പ്രവേശിച്ചപ്പോ​ഴാണ് ആവേശകരമായ സംഭങ്ങളുണ്ടായത്. 

മൂവർണക്കടൽ ഒരുക്കി കാത്തുനിൽക്കുന്ന പ്രവർത്തകരിൽ ആവേശത്തിന്‍റെ ആരവങ്ങൾ തീർത്താണ് രാഹുലിന്റെ യാത്ര മലപ്പുറം ജില്ലയിൽ എത്തിയത്. കുന്തിപ്പുഴ കടന്ന് പുലാമന്തോൾ പാലം വഴി ജില്ലയിൽ പ്രവേശിച്ച യാത്ര ചൊവ്വാഴ്ച രാവിലെ 6.15 ഓടെയാണ് തുടങ്ങിയത്. രാഹുൽ ഗാന്ധി എത്തുന്നതിനുമുമ്പുതന്നെ മുദ്രവാക്യം വിളികളുമായി പ്രവർത്തകരുടെ നീണ്ട നിരയായിരുന്നു. കന്യാകുമാരിയിൽനിന്ന് തുടങ്ങി 20 ദിനം പിന്നിട്ട് മലപ്പുറത്തേക്ക് പ്രവേശിച്ച ജാഥക്ക് കോൺഗ്രസിന്‍റെ വലിയ പതാകകളുമായി ആയിരങ്ങളുടെ ആരവാവേശം നിറഞ്ഞ പ്രഭാതത്തിലാണ് സ്വീകരണം നൽകിയത്. രാവിലെ 6.30ന് തീരുമാനിച്ച ജാഥ പറഞ്ഞതിലും മിനിറ്റുകൾക്കുമുമ്പ് തുടങ്ങി. 'ഒരുമിക്കുന്ന ചുവടുകൾ ഒന്നാകുന്ന രാജ്യം' മുദ്രാവാക്യത്തിൽ വെറുപ്പിന്‍റെയും വർഗീയതയുടെയും സംഘ്പരിവാർ രാഷ്ട്രീയത്തെ തുറന്നുകാട്ടിയും രാജ്യത്തെ ഒന്നിപ്പിക്കാൻ ആഹ്വാനം ചെയ്യുന്ന യാത്രക്ക് ഗംഭീര സ്വീകരണമായിരുന്നു എല്ലായിടത്തും.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, രമേശ് ചെന്നിത്തല, എം.പിമാരായ കെ. മുരളീധരൻ, രാജ്മോഹൻ ഉണ്ണിത്താൻ എന്നിവർ ജാഥയുടെ മുൻനിരയിലുണ്ടായിരുന്നു. എം.പിമാരായ ഇംറാൻ പ്രതാപ് ഗർഹി, കൊടിക്കുന്നിൽ സുരേഷ്, ജെബി മേത്തർ, എം.എൽ.എമാരായ പി.സി. വിഷ്ണുനാഥ്, എ.പി. അനിൽകുമാർ, അൻവർ സാദത്ത്, ഷാഫി പറമ്പിൽ, മലപ്പുറം ഡി.സി.സി പ്രസിഡന്‍റ് വി.എസ്. ജോയ് എന്നിവരും രാവിലെ തുടക്കംമുതൽ കൂടെയുണ്ടായിരുന്നു. ജില്ലയിലേക്ക് പ്രവേശിച്ച ജാഥക്ക് അഭിവാദ്യങ്ങൾ അർപ്പിക്കാൻ മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, നജീബ് കാന്തപുരം എം.എൽ.എ എന്നിവർ പുലാമന്തോളിലെത്തി. എം.എൽ.എമാരായ പി. ഉബൈദുല്ല, ടി.വി. ഇബ്രാഹിം എന്നിവർ വിവിധയിടങ്ങളിൽ സംബന്ധിച്ചു.

യാത്രയുടെ തുടക്കം മുതൽ പെരിന്തൽമണ്ണയിലേക്ക് നീളുന്ന റോഡിന്‍റെ ഇരുവശത്തും ഫോട്ടോ എടുക്കാനും കൈ കൊടുക്കാനും രാഹുലിനെ കാത്തുനിൽക്കുന്ന ജനക്കൂട്ടമായിരുന്നു എങ്ങും. ജാഥ കടന്നുപോകുന്നയിടങ്ങളിലെ വീടുകളിൽനിന്നെല്ലാം അഭിവാദ്യങ്ങളുമായി സ്ത്രീകളും കുട്ടികളും ഇരുവശത്തും തടിച്ചുകൂടിയവരുമെല്ലാമായി ആവേശോജ്ജ്വലമായിരുന്നു ആദ്യദിനം. രാഹുലിന്‍റെ ഛായാചിത്രവുമായി കാത്തുനിന്നവരും നിരവധി. പാതയോരത്തുള്ളവർ പലപ്പോഴും നിയന്ത്രണംവിട്ട് അടുത്തേക്ക് വരാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അനൗൺസ് മെന്‍റ് വാഹനം, പിന്നാലെ സേവാദൾ പ്രവർത്തകർ, ജാഥ ക്യാപ്റ്റനും നേതാക്കളും പ്രവർത്തകരും എന്ന രീതിയിലായിരുന്നു ക്രമീകരണം.

Tags:    
News Summary - Girl can't control her tears on meeting RaGa during Bharat Jodo Yatra-video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT