ആലുവ: മരണവീട്ടിൽ നിയമവിരുദ്ധമായി ധാരാളം ആളുകൾ എത്തിയ സംഭവത്തിൽ അധികൃതർ നടപടിക്ക്. കണ്ടെയ്ൻമെൻറ് സോണായ ആലുവ നഗരസഭയിലെ 26ാം വാര്‍ഡിലാണ് കഴിഞ്ഞ ദിവസം മരിച്ച വയോധികയുടെ മൃതദേഹം കാണാന്‍ ഇരുനൂറോളം പേരെത്തിയത്. സംസ്കാരം കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളിൽ വയോധികയുടെ വീട്ടിലെ രണ്ട് അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.
സംഭവത്തില്‍ പൊലീസും ആരോഗ്യവകുപ്പും അന്വേഷണം ആരംഭിച്ചു. മരണ വീട്ടിലെത്തിയ ഇവരുടെ ബന്ധുക്കളുെടയും സുഹൃത്തുകളുെടയും അയല്വാസികളുെടയും വിവരം ശേഖരിച്ചുവരുകയാണ്. മരണവീട്ടില്‍ എത്തിയവരോടും ചടങ്ങില്‍ പങ്കെടുത്തവരോടും സ്വയം ക്വാറൻറീനിൽ പോകാന്‍ ആരോഗ്യവിഭാഗം നിര്‍ദേശം നല്കി.
തോട്ടക്കാട്ടുകര മറ്റൂപ്പടി സ്വദേശിനിയായ വയോധികയാണ് (72) വെള്ളിയാഴ്ച വൈകീട്ട് മൂേന്നാടെ മരിച്ചത്. ഇക്കാര്യം അധികൃതരെ അറിയിക്കാതെ, കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ആറ് മണിയോടെ മൃതദേഹം ഖബറടക്കുകയും ചെയ്തിരുന്നു. മകനും പേരക്കുട്ടിക്കും കോവിഡ് പോസിറ്റിവാണെന്ന പരിശോധനഫലം വൈകീട്ട് ഏേഴാടെ എത്തുകയും രാത്രിയോടെ ഇരുവെരയും ക്വാറൻറീന് കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. മൃതദേഹം കാണാനും മരണാനന്തര ചടങ്ങുകള്‍ക്കുമായി ഇരുനൂറോളം പേരാണ് എത്തിയത്.
കണ്ടെയ്ൻമെൻറ് സോണിലെ മരണവിവരം കൃത്യമായി നഗരസഭ അധികൃതരെ അറിയിച്ചില്ലെന്ന് ചെയര്പേഴ്സൻ ലിസി എബ്രഹാം പറഞ്ഞു. മക്കളും പേരക്കുട്ടിയും അടക്കം കോവിഡ് പരിശോധനക്ക് സ്രവം നല്‍കിയശേഷം 200 പേരെ പങ്കെടുപ്പിച്ച് മരണാനന്തരക്രിയ നടത്തിയത് ഗുരുതര വീഴ്ചയാണ്. മരണവീട്ടിലെ കുടുംബാംഗങ്ങള്‍ക്ക് ജാഗ്രതക്കുറവുണ്ടായെന്ന് അന്‍വര്‍ സാദത്ത് എം.എൽ.എ പറഞ്ഞു. മരണവീട്ടില്‍ കോവിഡ് പോസിറ്റിവ് ആയവരുമായി അടുത്തിടപഴകിയവരുടെ പട്ടിക തയാറാക്കുകയാണ്. അടുത്തദിവസം മുതല്‍ ഇവരുടെ സ്രവപരിശോധന നടത്താന്‍ ആരോഗ്യവകുപ്പിനോട് ആവശ്യപ്പെടുമെന്നും എം.എല്‍.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.