കൊച്ചി നഗരത്തിൽ സാധനങ്ങളുടെ നീക്കം സുഗമമാവും; മെട്രോയിൽ ഇനി ചരക്കു ഗതാഗതവും

കൊച്ചി: യാത്രാ സര്‍വീസുകള്‍ക്ക് പുറമേ ചരക്ക് ഗതാഗതം കൂടി ആരംഭിക്കാൻ കൊച്ചി മെട്രോ. വരുമാന വർധനവിനു വേണ്ടി ചെറിയ രീതിയിലുള്ള ചരക്ക് ഗതാഗതത്തിനാണ് ആദ്യഘട്ടത്തിൽ പദ്ധതി ആവിഷ്‍കരിക്കുന്നത്. ഇതു സംബന്ധിച്ച് മെട്രോ അധികാരികൾ നീക്കം തുടങ്ങിയിട്ടുണ്ട്.

ലഘു ചരക്ക് ഗതാഗതം ആരംഭിച്ചാല്‍ നഗരത്തിലുള്ള ചെറുകിട ബിസിനസുകാര്‍, കച്ചവടക്കാര്‍ എന്നിവര്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ബിസിനസുകാര്‍ക്കും കച്ചവടക്കാര്‍ക്കും നഗരത്തിലുടനീളം ഉൽപന്നങ്ങള്‍ തടസ്സമില്ലാതെ കൊണ്ടുപോകാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. കൂടാതെ ചരക്ക് ഗതാഗതത്തിന് ഇപ്പോഴും പ്രധാനമായി റോഡിനെയാണ് ആശ്രയിക്കുന്നത്. വായു മലിനീകരണം കുറക്കാനും വാഹനതിരക്ക് കുറക്കാനും ഇതുവഴി സാധിക്കുമെന്നും കരുതുന്നു. യാത്രക്കാരെ പ്രതികൂലമായി ബാധിക്കാതെ ഇത് നടപ്പാക്കുമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് അധികൃതര്‍ വ്യക്തമാക്കി. ചരക്ക് ഗതാഗതം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് നിയമ ചട്ടക്കൂടും മാർഗ നിർദേശങ്ങളും ഉടന്‍ തയാറാക്കുമെന്നും ആലുവ-തൃപ്പൂണിത്തുറ മെട്രോ സൗകര്യം മുഴുവന്‍ ഇതിനായി പ്രയോജനപ്പെടുത്തുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

നഗരങ്ങളിലെ ബിസിനസ് കാര്യക്ഷമത വര്‍ദ്ധിപ്പിക്കുമെന്നതിനാല്‍ മെട്രോ ട്രെയിനുകളില്‍ പ്രത്യേക കാര്‍ഗോ കമ്പാര്‍ട്ടുമെന്റുകള്‍ ചേര്‍ക്കാന്‍ കേന്ദ്ര ഊർജ മന്ത്രി മനോഹര്‍ ലാല്‍ ഡല്‍ഹി മെട്രോയോട് നിര്‍ദ്ദേശിച്ചിരുന്നു. നഗരങ്ങള്‍ക്കുള്ളില്‍ ചരക്ക് നീക്കത്തിന്റെ സാധ്യതകള്‍ പരിശോധിക്കാന്‍ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം വിവിധ മെട്രോ ഏജന്‍സികളോട് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് മന്ത്രിയുടെ നിര്‍ദേശം. ട്രെയിനുകളുടെ പിന്‍ഭാഗത്ത് പ്രത്യേക ക്രമീകരണം സാധ്യമാണോ എന്ന് കെ.എം.ആർ.എല്‍ പരിശോധിക്കുന്നുണ്ട്. കൂടാതെ അനുവദനീയമായ ചരക്ക് വസ്തുക്കള്‍, ചരക്ക് അളവുകള്‍, ഭാരം, വാതില്‍ സംവിധാനം, ട്രെയിന്‍ സ്റ്റോപ്പ് കൃത്യത, കൈമാറ്റ സമയം തുടങ്ങിയ ഘടകങ്ങള്‍ പഠിക്കാന്‍ ഒരുങ്ങുകയാണ് കൊച്ചി മെട്രോ.

Tags:    
News Summary - Movement of goods in Kochi city will be facilitated; freight transport will now also be available in the metro

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.