തിരുവനന്തപുരം: വംശീയ പ്രസ്താവനകൾ നിരന്തരം ആവർത്തിച്ച് മുസ്‌ലിം സമുദായത്തെ ഒന്നടങ്കം അവഹേളിക്കുന്ന പി.സി. ജോർജിനെതിരെ കേസ് എടുക്കണമെന്നും നിലവിലുള്ള ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡൻറ് അമീൻ റിയാസ് ഡി.ജി.പിക്ക് പരാതി നൽകി.
കോട്ടയം മീനച്ചിൽ താലൂക്കിൽ 400 പെൺകുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ട്ടപ്പെട്ടു എന്ന അടിസ്ഥാനരഹിതമായ വിദ്വേഷ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് പരാതി നൽകിയത്. വംശീയ പരാമർശങ്ങൾ നടത്തരുതെന്ന ജാമ്യ വ്യവസ്ഥ ഉണ്ടായിരിക്കെ വീണ്ടും സമാനമായ പരാമർശങ്ങൾ നടത്തിയ പി.സി. ജോർജിനെ ഇനിയും ജയിലിൽ അടക്കുന്നില്ലെങ്കിൽ ശക്തമായ പോരാട്ടങ്ങളിലേക്ക് കടക്കുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് അറിയിച്ചു.
പാലായിൽ നടന്ന ലഹരി വിരുദ്ധ സമ്മേളനത്തിലാണ് ഇത്തവണ ജോർജ് വിദ്വേഷപ്രസംഗം നടത്തിയത്. ‘400ഓളം കുഞ്ഞുങ്ങളെയാണ് മീനച്ചിൽ താലൂക്കിൽ മാത്രം ലൗ ജിഹാദിൽ നമുക്ക് നഷ്ടമായത്. 41 എണ്ണത്തിനെ മാത്രമാണ് തിരിച്ചുകിട്ടിയത്. ഇന്നലെയും 25 വയസുള്ള ഒരു കൊച്ചിനെ കാണാതായി. 25 വയസു വരെ ആ പെൺകുട്ടിയെ കെട്ടിച്ചുവിടാത്ത അപ്പനിട്ടാണ് അടികൊടുക്കേണ്ടത്. ചർച്ച ചെയ്യേണ്ട വിഷയമാണിത്. എന്തിനാണ് 25ഉം 30ഉം വയസു വരെ പെൺകുട്ടികളെ കെട്ടിക്കാതെ വെക്കുന്നത്. 24 വയസാകുമ്പോഴേക്കും പെൺകൊച്ചുങ്ങളെ കെട്ടിച്ചുവിടാനുള്ള മര്യാദ കാണിക്കണം. 25 വയസുള്ള പെൺകുട്ടികളെ കാണുമ്പോൾ എനിക്ക് സന്തോഷം തോന്നും. ആ പെൺകുട്ടിക്ക് ആണുങ്ങളെ കാണുമ്പോഴും സന്തോഷം തോന്നും. ഇത് റിയാലിറ്റിയാണ്. മനുഷ്യസഹജമായ ദൗർബല്യങ്ങളാണ്. ഇതറിയാതെ പോയിട്ട് കാര്യമൊന്നുമില്ല’’ -ഇങ്ങനെയായിരുന്നു പി.സി.ജോർജിന്റെ പ്രസംഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.