കൊച്ചി: ക്രിസ്തീയ ഭക്തിഗാനരംഗത്ത് എക്കാലവും ഓര്‍മിക്കപ്പെടുന്ന ഹിറ്റ് ഗാനങ്ങള്‍ക്ക് ഈണമൊരുക്കിയ ഫാ. ഡോ. ജെസ്റ്റിന്‍ പനക്കൽ (90) അന്തരിച്ചു. ഒസിഡി സന്യാസസമൂഹാംഗമാണ്.
സംസ്‌കാരം തിങ്കളാഴ്ച ഉച്ചക്കുശേഷം മൂന്നിന് മഞ്ഞുമ്മല്‍ കര്‍മലീത്ത ആശ്രമ ദേവാലയത്തില്‍. മഞ്ഞുപൊതിയുന്ന മാമരം കോച്ചുന്ന, സ്‌നേഹസ്വരൂപാ തവദര്‍ശനം, ദൈവം നിരുപമസ്‌നേഹം, എന്‍ ജീവിതമാം ഈ മരക്കൊമ്പില്‍... തുടങ്ങിയ അനശ്വരഗാനങ്ങളുടെ സംഗീത സംവിധായകനാണ്. ഈണമിട്ട 29 പാട്ടുകളില്‍ 25ഉം ഗാനഗന്ധര്‍വന്‍ യേശുദാസിന്‍റെ ശബ്ദത്തിലാണു ലോകം ആസ്വദിച്ചതെന്നതും ശ്രദ്ധേയം.
കെ.എസ്. ചിത്രയുടെ സംഗീതജീവിതത്തില്‍ വഴിത്തിരിവായ ഗാനമാണ് ‘പൈതലാം യേശുവേ’... എന്നത്. തരംഗിണിയുടെ സ്‌നേഹപ്രവാഹം എന്ന കാസറ്റിലൂടെയാണ് ഈ ഗാനം പുറത്തിറങ്ങിയത്. സ്‌കൂള്‍ യുവജനോത്സവ വേദികളില്‍ തിളങ്ങിനിന്ന കെ.എസ്. ചിത്രയെക്കൊണ്ട് ഈ പാട്ടുപാടിക്കാന്‍ പനക്കലച്ചനോടു നിര്‍ദേശിച്ചതു യേശുദാസ് തന്നെയായിരുന്നു. തരംഗിണിയുടെ ഹിറ്റുകളായ സ്‌നേഹസന്ദേശം, തളിര്‍മാല്യം തുടങ്ങിയ ആല്‍ബങ്ങളിലും പനയ്ക്കലച്ചന്‍റെ പാട്ടുകളുണ്ടായിരുന്നു.
കുമ്പളങ്ങി സ്വദേശിയായ പനക്കല്‍ ജോബിന്‍റെ മകനാണു ഫാ. ജെസ്റ്റിന്‍. 1952ലാണ് കര്‍മലീത്ത നിഷ്പാദുക സഭയില്‍ അംഗമാകുന്നത്. 1962ല്‍ തിരുപ്പട്ടം സ്വീകരിച്ചു. റോമില്‍നിന്നു ദൈവശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും ഡോക്ടറേറ്റും പൂര്‍ത്തിയാക്കിയ ശേഷം 1969 മുതല്‍ മംഗലപ്പുഴ പൊന്തിഫിക്കല്‍ സെമിനാരിയില്‍ പ്രഫസറായി സേവനം ചെയ്തു.
ദീര്‍ഘകാലമായി വിശ്രമജീവിതം നയിക്കുകയായിരുന്നു. ഫാ. ജെസ്റ്റിന്‍ പനക്കലിന്‍റെ മൃതദേഹം ആറിനു രാവിലെ ഏഴു മുതല്‍ മഞ്ഞുമ്മല്‍ കര്‍മലീത്ത ആശ്രമ ദൈവാലയത്തില്‍ പൊതുദര്‍ശനത്തിനു വെക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.