പടിഞ്ഞാറത്തറ (വയനാട്): ബാണാസുര സാഗർ ഡാമിൽ കൊട്ടത്തോണി മറിഞ്ഞ് നാലു പേരെ കാണാതായി. അണക്കെട്ടിെൻറ മഞ്ഞൂറ പന്ത്രണ്ടാം മൈലിലെ പദ്ധതി പ്രദേശത്തെ വെള്ളക്കെട്ടിൽ മീൻപിടിക്കാനിറങ്ങിയ ഏഴു പേരിൽ നാലുപേരെയാണ് കാണാതായത്. മൂന്നു പേർ അദ്ഭുതകരമായി രക്ഷപ്പെട്ടു. പടിഞ്ഞാറത്തറ പന്ത്രണ്ടാം മൈൽ പടിഞ്ഞാറേക്കുടിയിൽ വിൽസൺ (50), കോഴിക്കോട് ജില്ലയിലെ അടിവാരം പൂവത്തിൻചോട് കാട്ടിലടത്ത് സചിൻ (20), ചെമ്പുകടവ് വട്ടച്ചോട് ബിനു (42), നെല്ലിപ്പൊയിൽ മണിത്തൊട്ടിൽ മെൽബിൻ (34) എന്നിവരെയാണ് കാണാതായത്. ഇവർക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ചെമ്പുകടവ് ചിറ്റിലപ്പള്ളി ജോബി (35), നൂറാംതോട് കൊടപല്ലിക്കൽ ജോബിൻ (22), ചെമ്പുകടവ് പുലക്കുടിയിൽ മിഥുൻ (19) എന്നിവരാണ് രക്ഷപ്പെട്ടത്.
ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. പ്രദേശവാസിയായ വിൽസെൻറ രണ്ടു കൊട്ടത്തോണിയിൽ രാത്രി 11 മണിയോടെ സംഘം മീൻ പിടിക്കാനിറങ്ങുകയായിരുന്നു. രണ്ടു കൊട്ടത്തോണികൾ കൂട്ടിക്കെട്ടിയ ശേഷമാണ് വലയുമായി വെള്ളെക്കട്ടിലിറങ്ങിയത്. കനത്ത കാറ്റിലും മഴയിലുംപെട്ട് ഒരു കൊട്ടത്തോണി മുങ്ങുകയും അതിലുണ്ടായിരുന്നവർ രണ്ടാമത്തെ തോണിയിലേക്ക് ചാടുകയും ചെയ്തതോടെ രണ്ടു കൊട്ടത്തോണിയും മുങ്ങുകയായിരുന്നു. ഇരുട്ടിലൂടെ ഒരുവിധം നീന്തിക്കയറിയ ജോബി കൈയിലുണ്ടായിരുന്ന മൊബൈലിൽ പ്രദേശവാസിയായ സുഹൃത്ത് ബേബിയെ വിളിക്കുകയായിരുന്നു. ബേബി പ്രദേശത്ത് തന്നെയുള്ള ജിഷ്ണുവിനെ വിളിച്ച് അവെൻറ ചങ്ങാടത്തിൽ തുഴഞ്ഞെത്തി ജോബിനെയും മിഥുനേയും രക്ഷിച്ചു. അപ്പോഴേക്കും മറ്റു നാലു പേർ വെള്ളത്തിൽ മുങ്ങിയിരുന്നു. കൂരിരുട്ടിൽ മഴയും കാറ്റും ശക്തമായത് മറ്റുള്ളവരെ രക്ഷിക്കുന്നതിന് തിരിച്ചടിയായി.
രാത്രി 12.45 ഓടെ സ്ഥലത്തെത്തിയ ഫയർഫോഴ്സും നാട്ടുകാരും രാത്രി ഏറെ വൈകിയും തിരച്ചിൽ തുടർന്നെങ്കിലും ആരെയും കണ്ടെത്താനായില്ല. തിങ്കളാഴ്ച രാവിലെ ഒമ്പതു മണിക്ക് കൂടുതൽ ആളുകളെത്തി വീണ്ടും തിരച്ചിൽ ആരംഭിച്ചു. കോഴിക്കോട്, കൽപറ്റ, മാനന്തവാടി എന്നിവിടങ്ങളിൽനിന്നുള്ള ഫയർഫോഴ്സും തുർക്കി ജീവൻ രക്ഷാപ്രവർത്തകരുമാണ് തിരച്ചിൽ നടത്തുന്നത്. കോഴിക്കോട് ജില്ല ഫയർഫോഴ്സ് ഓഫിസർ അരുൺ, വയനാട് ജില്ല ഫയർഫോഴ്സ് ഓഫിസർ റിതീജ് എന്നിവരുടെയും പടിഞ്ഞാറത്തറ എസ്.ഐ പി.എ. അബൂബക്കറിെൻറയും നേതൃത്വത്തിലാണ് തിരച്ചിൽ. ഡാമിലെ ഏറ്റവും ആഴമേറിയ ഭാഗം കൂടിയായതിനാലാണ് തിരച്ചിലിന് തിരിച്ചടിയാവുന്നത്. തിങ്കളാഴ്ച അപകട സ്ഥലം സന്ദർശിച്ച ജില്ല കലക്ടർ എസ്. സുഹാസ് നേവിയുടെ സഹായം തേടിയിട്ടുണ്ട്. തരിയോട് പ്രദേശത്ത് താമസക്കാരനായിരുന്ന ജോബി ഒരു വർഷം മുമ്പാണ് തുഷാരഗിരി ചെമ്പുകടവിലേക്ക് താമസം മാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.