എ. പത്മകുമാര്‍
പത്തനംതിട്ട: ശബരിമല സ്വര്‍ണപ്പാളി വിവാദത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) നിര്‍ദേശിച്ച ഹൈകോടതി നടപടിയെ സ്വാഗതം ചെയ്ത് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍. വിഷയത്തില്‍ കൃത്യമായ അന്വേഷണം നടക്കും, നടക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം ബോര്‍ഡ് വിജിലന്‍സിന് മറ്റ് നടപടികളിലേക്ക് കടക്കാന്‍ കഴിയാത്തതുകൊണ്ട് പ്രാഥമിക അന്വേഷണം നടത്തി ഹൈകോടതിക്ക് റിപ്പോർട്ട് നൽകി. അതിന്റെ അടിസ്ഥാനത്തിലാണ് എസ്.എ.ടിയെ നിയോഗിച്ചിരിക്കുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള വിവാദങ്ങളില്‍ കൃത്യമായ അന്വേഷണം നടക്കും, നടക്കണം എന്നാണ് തന്റെ ആഗ്രഹം. അതിനെ സ്വാഗതം ചെയ്യുകയാണ്. അന്വേഷണം സത്യസന്ധമായി നടക്കും. യഥാര്‍ഥ കുറ്റവാളികള്‍ ആരെന്ന് പുറത്തുവരും. അക്കാര്യത്തില്‍ തനിക്ക് യാതൊരു സംശയവുമില്ലെന്നും പത്മകുമാര്‍ പത്തനംതിട്ടയിൽ പറഞ്ഞു.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്ന നിലയ്ക്ക് ഒട്ടേറെ ആളുകള്‍ മെയില്‍ അയക്കുകയും മറ്റുമൊക്കെ ചെയ്യുമല്ലോ. ഉണ്ണിക്കൃഷ്ണന്‍ പോറ്റി മെയില്‍ അയച്ചത് തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. തനിക്ക് മെയില്‍ അയച്ചിട്ടുണ്ടെന്നോ താനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നോ താന്‍ അയാളുടെ കൂടെ വിദേശയാത്ര നടത്തിയിട്ടുണ്ടോയെന്നോ എന്നാക്കെ അന്വേഷണത്തില്‍ തെളിയട്ടെ. ഹൈകോടതിയുടെ ഉത്തരവാദിത്വത്തിലും മേല്‍നോട്ടത്തിലുമാണല്ലോ അന്വേഷണം. അതിനെ സന്തോഷത്തോടെ സ്വാഗതം ചെയ്യുകയാണെന്ന് പത്മകുമാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.