തിരുവനന്തപുരം: പൊലീസിലെ പുഴുക്കുത്തുകള്‍ തുറന്നെഴുതി മുൻ ഡി.ജി.പിയും ആഭ്യന്തരമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവുമായ എ. ഹേമചന്ദ്രൻ. ‘അധികാരത്തിന്റെ വഴി, അനീതിയുടെയും’ എന്ന സർവിസ് സ്റ്റോറിയിലാണ് പൊലീസ് സേനയിലെ പുഴുക്കുത്തുകളെ കുറിച്ച് അദ്ദേഹം വ്യക്തമാക്കുന്നത്. സർവിസ് സ്റ്റോറി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ബുധനാഴ്ച പ്രകാശനം ചെയ്യും.
സർവിസിലുടനീളം മോശം പശ്ചാത്തലമുണ്ടായിരുന്ന ഒരു എസ്.പിക്ക് ഐ.പി.എസ് ലഭിച്ചതിനെകുറിച്ച വെളിപ്പെടുത്തലും പുസ്തകത്തിലുണ്ട്. ‘മഹാത്മാവും പൊലീസ് മേധാവിയായെന്നാണ്’ അദ്ദേഹം വിശേഷിപ്പിക്കുന്നത്. രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നാൽ പൊലീസിന് മേലുണ്ടാകുന്ന സമ്മർദ’ങ്ങളെ കുറിച്ചും അദ്ദേഹം തുറന്നെഴുതുന്നു.
ഇത്തരം കൊലപാതകങ്ങൾ നടന്നാൽ രാഷ്ട്രീയ ഇടപെടലുകളും സമ്മർദങ്ങളും അനുഭവിക്കേണ്ട സാഹചര്യമാണ് പൊലീസ് ഉദ്യോഗസ്ഥർക്കുള്ളത്. പല കേസുകളിലും യഥാർഥ പ്രതികളെ പിടികൂടാൻ പൊലീസിന് സാധിക്കില്ല. രാഷ്ട്രീയപാർട്ടികൾ നൽകുന്ന പ്രതികളുടെ പട്ടികയനുസരിച്ചാകണം അന്വേഷണമെന്ന് അദ്ദേഹം പറയുന്നു. ഇക്കാര്യത്തിൽ ഇടതും വലതും ഒരേ തൂവൽ പക്ഷികളാണെന്ന ആക്ഷേപവും അദ്ദേഹം ഉന്നയിക്കുന്നുണ്ട്. പൊലീസ് കള്ളക്കേസിൽ കുടുക്കിയ നെടുമങ്ങാട് സ്വദേശിനി ബിന്ദുവിന് പുസ്തകത്തിന്റെ ആദ്യപ്രതി കൈമാറിയാണ് പുസ്തകത്തിന്റെ പ്രകാശനം.
1986 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ എ ഹേമചന്ദ്രന് 2020 മേയിൽ ഫയർഫോഴ്സ് ആൻഡ് റെസ്ക്യു മേധാവിയായാണ് വിരമിച്ചത്. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച സോളാർ കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ മേധാവിയായിരുന്നു. സർവിസിലിരിക്കെ കളങ്കിതനല്ലാത്ത ഉദ്യോഗസ്ഥൻ എന്ന പേരുള്ള വ്യക്തി കൂടിയാണ് ഇദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.